ശർക്കര യൂണിറ്റിന്റെ മറവിൽ അനധികൃത ക്ലിനിക്, മൂന്നു വർഷത്തിനിടെ 900 ഗർഭഛിദ്രങ്ങൾ, ഡോക്ടറും ലാബ് ടെക്നീഷ്യന്മാരും അറസ്റ്റിൽ

ബെംഗളൂരു: ശർക്കര യൂണിറ്റിന്റെ മറവിൽ അനധികൃത ക്ലിനിക്ക് നടത്തി ​ഗർഭഛിദ്രങ്ങൾ നടത്തിയ ഡോക്ടറും ലാബ് ടെക്നീഷ്യന്മാരും അറസ്റ്റിൽ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടത്തിയത് 900 ഓളം അനധികൃത ഗർഭഛിദ്രങ്ങൾ നടത്തിയതായി റിപ്പോർട്ട്. മൈസൂരുവിൽ അനധികൃത ക്ലിനിക് നടത്തുന്ന ഡോ. ​​ചന്ദൻ ബല്ലാലും ലാബ് ടെക്‌നീഷ്യൻ നിസാറുമാണ് പിടിയിലായത്. ഓരോ ഗർഭഛിദ്രത്തിനും ഏകദേശം 30,000 രൂപ വീതമാണ് ഇയാൾ ഈടാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

ആശുപത്രി മാനേജർ മീന, റിസപ്ഷനിസ്റ്റ് റിസ്മ ഖാൻ എന്നിവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നിലവിൽ എട്ടിലധികം പേർ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ മാസം മാണ്ഡ്യയിൽ വച്ച് ഗർഭിണിയെ ഗർഭച്ഛിദ്രത്തിനായി കാറിൽ കൊണ്ടുപോകുന്നതിനിടെ പ്രതികളായ ശിവലിംഗ ഗൗഡയും നയൻകുമാറും അറസ്റ്റിലായതോടെയാണ് ലിംഗനിർണയ-പെൺ ഭ്രൂണഹത്യ റാക്കറ്റിനെ കുറച്ചു പോലീസിന് വിവരം ലഭിച്ചത്.

ചോദ്യം ചെയ്യലിൽ മാണ്ഡ്യയിൽ ശർക്കര യൂണിറ്റിന്റെ മറവിൽ പ്രവർത്തിക്കുന്ന അൾട്രാസൗണ്ട് സ്‌കാൻ സെന്ററിനെ കുറിച്ച് ഇരുവരും വെളിപ്പെടുത്തി. ഇവിടെ എത്തിയ പോലീസ് സംഘം സ്കാൻ മെഷീൻ പിടിച്ചെടുത്തു. അൾട്രാസൗണ്ട് സ്കാനിംഗ് സെന്ററിന് ആവശ്യമായ അംഗീകാരമോ മറ്റ് ലൈസൻസുകളോ ഇല്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. റാക്കറ്റുമായി ബന്ധമുള്ള മറ്റ് പ്രതികളെ പിടികൂടാൻ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.