കേരളത്തിൽ മൂന്നാം ക്ലാസിലെ 56 % കുട്ടികള്‍ക്ക് മലയാളം വായിക്കാനറിയില്ല, ഞെട്ടിക്കുന്ന സർവ്വേ.

ന്യൂഡല്‍ഹി. കേരളത്തിലെ മൂന്നാം ക്ലാസിലെ 56 ശതമാനം വിദ്യാര്‍ഥികള്‍ക്കും മലയാളം ശരിയായി വായിക്കാനോ ഗ്രഹിക്കാനോ അറിയില്ലെന്ന് സര്‍വേ. അടിസ്ഥാന പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയായ ‘നിപുണ്‍ മിഷന്റെ’ ഭാഗമായി നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. എന്‍സിഇആര്‍ടിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് സര്‍വേ നടത്തിയിരിക്കുന്നത്.

കേരളത്തിലെ 104 സ്‌കൂളുകളിളായി 1061 വിദ്യാര്‍ഥികളിലാണ് എന്‍സിഇആര്‍ടിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി സര്‍വേ നടത്തിയത്. രാജ്യത്തെ 10,000 സ്‌കൂളുകളില്‍ നിന്നുള്ള 86,000 മൂന്നാം ക്ലാസ് വിദ്യാര്‍ഥികളാണ് സര്‍വേയില്‍ പങ്കെടുത്തിരുന്നത്. സര്‍ക്കാര്‍ സ്‌കൂളുകള്‍, സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകള്‍, സ്വകാര്യ അംഗീകൃത, കേന്ദ്രസര്‍ക്കാര്‍ സ്‌കൂളുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സർവ്വേ ഫലമാണിത്.

കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥികളില്‍ 16 ശതമാനം പേര്‍ക്ക് മാത്രമാണ് സര്‍വേ പ്രകാരം മലയാളത്തില്‍ ശരാശരിക്കു മുകളില്‍ ഭാഷാ പ്രാവീണ്യമുള്ളത്. ഈ 16 ശതമാനം വിദ്യാര്‍ഥികള്‍ക്ക് ഒരു മിനിറ്റിനുള്ളില്‍ 51, അതിലധികമോ വാക്കുകള്‍ തെറ്റാതെ വായിക്കാനും അര്‍ഥം മനസിലാക്കാനും സാധിക്കുന്നു.

28 ശതമാനം വിദ്യാര്‍ഥികള്‍ക്ക് ശരാശരിയോട് അടുത്ത് അറിവുണ്ട്. ഇവര്‍ക്ക് ഒരു മിനിറ്റിനുള്ളില്‍ 28 മുതല്‍ 50 വരെ വാക്കുകള്‍ കൃത്യമായി വായിക്കാനും മനസിലാക്കാനും കഴിയുന്നുണ്ട്. ബാക്കി 56 % വിദ്യാര്‍ഥിക്ക് ശരിയായി വായിക്കാനോ ഗ്രഹിക്കാനോ കഴിയുന്നില്ല. ഇവരില്‍ 17 % വിദ്യാര്‍ഥികള്‍ക്ക് 10 വാക്കില്‍ കൂടുതല്‍ ഒരു മിനിറ്റിനുള്ളില്‍ അര്‍ഥം ഗ്രഹിച്ച് വായിക്കാന്‍ കഴിയുന്നില്ലെന്നാണ് സര്‍വേ റിപ്പോർട്ട് പറയുന്നത്. ഈ വിഭാഗക്കാര്‍ക്ക് അടിസ്ഥാന അറിവ് വളരെ കുറവാണ്. പഠനവുമായി ബന്ധപ്പെട്ട അടിസ്ഥാന ഗ്രേഡ് ലെവല്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് കഴിയില്ല – റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു.

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാദേശിക ഭാഷാ പ്രാവീണ്യം കുറവാണ്. അസമിലെ 67 ശതമാനം വിദ്യാര്‍ഥികള്‍ക്ക് അസമീസ് ഭാഷയില്‍ മെച്ചപ്പെട്ട പ്രാവീണ്യമില്ല. മേഘാലയിലെ 61 ശതമാനം പേര്‍ക്ക് ഖാസിയിലും മണിപ്പൂരിലെ 54 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മണിപ്പൂരിലും 59 ശതമാനം ഗോവന്‍ വിദ്യാര്‍ഥികള്‍ക്ക് കൊങ്കിണിയിലും വേണ്ടത്ര അറിവില്ലെന്ന് സര്‍വേ റിപ്പോര്‍ട്ടിൽ പറഞ്ഞിരിക്കുന്നു.