ജോസ് കെ മാണിയുടെ മകന്‍ ഓടിച്ച വാഹനം ഇടിച്ച് രണ്ട് പേര്‍ മരിച്ച സംഭവം മകന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

തൊടുപുഴ. ജോസ് കെ മാണിയുടെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ജോസ് കെ മാണിയുടെ മകന്‍ കെഎം മാണി (19)നെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. കെഎം മാണി ഓടിച്ച ഇന്നോവയും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചാണ് ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ അപകടം സംഭവിച്ചത്.

സ്‌കൂട്ടര്‍ യാത്രക്കരായിരുന്ന കരിക്കാട്ടൂര്‍ പതാലിപ്ലാവ് കുന്നുംപുറത്തു താഴെ മാത്യു ജോണ്‍ (35), സഹോദരന്‍ ജിന്‍സ് ജോണ്‍ (30) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അപകടം ഉണ്ടാക്കിയ വാഹനത്തിന്റെ ഉടമ ജോസ് കെ മാണിയുടെ സഹോദരി ഭര്‍ത്താവാണ്. അതേസമയം അപകടത്തില്‍ പോലീസ് ആദ്യം പറഞ്ഞത് 47 കാരനായ ഒരാളാണ് വാഹനം ഓടിച്ചതെന്നാണ്. എന്നാല്‍ ജോസ് കെ മാണിയുടെ മകനാണ് വാഹനം ഓടിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

പോലീസിന്റെ നടപടിയില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. അലക്ഷ്യമായി വാഹനം ഓടിച്ചതിനും മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയുടെ അറസ്റ്റ് പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പ്രതിയെ ജാമ്യത്തില്‍ വിട്ടു. കറിക്കാട്ടൂര്‍ ഭാഗത്തുനിന്നും മണിമല ഭാഗത്തേക്ക് വരുകയായിരുന്ന കാറാണ് സ്‌കൂട്ടറില്‍ ഇടിച്ചത്.

അമ്മയുടെ സഹോദരിയുടെ കറികച്ചാലിലെ വീട്ടില്‍ പോയിവരുകയായിരുന്നു അപകടത്തില്‍ മരിച്ച സഹോദരങ്ങള്‍. അപകടം സംഭവിച്ചപ്പോള്‍ തന്നെ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല. മരിച്ച ഇരുവരും അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരാണ്.