ഇന്ത്യക്ക് ഇനി പാകിസ്താനുമായി ക്രിക്കറ്റ് ബന്ധം ഉണ്ടാവില്ല, അവർ തീവ്രവാദത്തിനു വളംവെക്കുന്നത് അവസാനിപ്പിക്കട്ടെ – എസ് ജയ്ശങ്കർ

ന്യൂഡൽഹി.തീവ്രവാദത്തിന് വളം വെക്കുന്ന കാലത്തോളം പാകിസ്താനുമായി ഇന്ത്യക്ക് ഇനി ക്രിക്കറ്റ് ബന്ധം ഉണ്ടാവില്ലെന്നു തുറന്നടിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ഇന്ത്യ- പാകിസ്താൻ ക്രിക്കറ്റ് പരമ്പര ഉണ്ടാകില്ല- വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.

അതിർത്തി കടന്നുള്ള തീവ്രവാദത്തിന് വളം വെയ്‌ക്കുന്ന നിലപാട് പാകിസ്താൻ തുടരുന്ന കാലത്തോളം ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം സാധ്യമല്ലെന്ന് ജയശങ്കർ പറയുകയുണ്ടായി. 2023-ലെ ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേയ്‌ക്ക് പോകില്ല എന്ന് ബിസിസിഐയും പറഞ്ഞിരുന്നു. ബിസിസിഐയുടെ നിലപാടിനെ വിമർശിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡും രം​ഗത്തു വരികയുണ്ടായി. എന്നാൽ ഭീകരവാദ പ്രവർത്തനങ്ങളിൽ നിന്നും പാകിസ്താൻ വിട്ടു നിൽക്കാതെ ഒരു ചർച്ചയ്‌ക്കും ബന്ധങ്ങൾക്കും തയ്യാറല്ലെന്നാണ് ഇന്ത്യൻ നിലപാട്.

‘ടൂർണമെന്റുകൾ വന്നുകൊണ്ടിരിക്കുകയാണ്‌, എന്നാൽ സർക്കാരിന്റെ നിലപാടിനെക്കുറിച്ച് നിങ്ങൾക്ക് ബോധ്യമുണ്ടായിരിക്കും. ഇത് സങ്കീർണ്ണമായ ഒരു പ്രശ്നമാണ്. ഞാൻ നിങ്ങളുടെ തലയിൽ തോക്ക് വച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് എന്നോട് സംസാരിക്കാൻ കഴിയുമോ? നിങ്ങളുടെ അയൽക്കാരൻ തീവ്രവാദത്തെ പരസ്യമായി സഹായിക്കുകയാണെങ്കിൽ അയാളുമായി സന്ധി ചേരാൻ നിങ്ങൾക്ക് കഴിയുമോ? അതിർത്തി കടന്നുള്ള ഭീകരത സാധാരണമാണെന്ന് നാം ഒരിക്കലും കരുതരുത്. തീവ്രവാദത്തെ സഹായിക്കുന്ന മറ്റേതെങ്കിലും ഒരു അയൽ രാജ്യത്തെ നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ സാധിക്കുമോ? അങ്ങനെ മറ്റൊരു രാജ്യമില്ല. അതിനാൽ പാകിസ്താനുമായി ഒരു ബന്ധത്തിനും ഇന്ത്യ തയ്യാറല്ല’ – എസ്. ജയശങ്കർ വ്യക്തമാക്കി.

ഇന്ത്യൻ ടീം പാകിസ്താനിലേയ്‌ക്ക് വരില്ല എന്ന കാരണം കൊണ്ട് ഏഷ്യാ കപ്പ് ആതിഥേയത്വത്തില്‍ നിന്ന് പാകിസ്താനെ ഒഴിവാക്കി മറ്റൊരു വേദിയിൽ മത്സരം നിശ്ചയിച്ചാൽ ടൂര്‍ണമെന്‍റ് തങ്ങൾ ബഹിഷ്കരിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഏഷ്യാ കപ്പ് നിഷ്‌പക്ഷ വേദിയിലേക്ക് മാറ്റുമെന്ന് ഒക്ടോബറില്‍ ബിസിസിഐ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റുമായ ജയ് ഷാ വ്യക്തമാക്കിയിരുന്നു. അങ്ങനെ ചെയ്താല്‍ അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കില്ലെന്നായിരുന്നു അന്ന് പാകിസ്താന്റെ ഭീഷണി. 2012-ലാണ് ഇരു ടീമുകളും അവസാനമായി ഉഭയകക്ഷി പരമ്പര കളിക്കുന്നത്.