സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി പാറക്കുളത്തിൽ വീണ പ്രതിശ്രുത വരനും വധുവും സുഖം പ്രാപിക്കുന്നു

കല്യാണത്തലേന്നു ക്വാറിയുടെ മുകളിൽനിന്നു സെൽഫി എടുക്കുന്നതിനിടെ 150 അടിയിലേറെ താഴ്ചയിൽ പാറക്കുളത്തിലേക്കു വീണ യുവതിയും പ്രതിശ്രുത വരനും ആശുപത്രിയിൽ സുഖംപ്രാപിക്കുന്നു. ഇരുവരും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം ചാത്തന്നൂർ പരവൂർ കൂനയിൽ അശ്വതി കൃഷ്ണയിൽ വിനു കൃഷ്ണനും (25) പ്രതിശ്രുത വധു പാരിപ്പള്ളി പാമ്പുറം അറപ്പുര വീട്ടിൽ സാന്ദ്ര എസ്.കുമാറുമാണ് (19) അപകടത്തിൽപ്പെട്ടത്.

സാന്ദ്രയ്ക്ക് കാലിൽ ചെറിയ പൊട്ടലുണ്ട്. വിനുവിനു കാര്യമായ പരുക്കുകളൊന്നുമില്ല. വീണതിന്റെ ചെറിയ ശാരീരിക അസ്വസ്ഥതകൾ മാത്രമാണുള്ളത്. ഇരുവരെയും വാർഡിലേക്ക് മാറ്റി.

കല്ലുവാതുക്കൽ വിലവൂർകോണം കാട്ടുപുറത്തെ പാറമടയിൽ വ്യാഴം രാവിലെ 10.15നാണ് ഇരുവരും അപകടത്തിൽപെട്ടത്. ബന്ധുക്കൾക്ക് ഒപ്പം പരവൂരിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ഇരുവരും പകൽക്കുറി ക്ഷേത്രത്തിലേക്കു തിരിച്ചു. ഇതിനു കുറച്ചകലെയുള്ള ആയിരവില്ലി ക്ഷേത്രത്തിനോടു ചേർന്നുള്ള കൂറ്റൻ പാറക്കെട്ടിനു മുകളിൽ കയറി സെൽഫി എടുക്കുമ്പോഴാണു യുവതി കാൽ വഴുതി കുളത്തിൽ വീണത്.

രക്ഷിക്കാനായി പ്രതിശ്രുത വരൻ ഒപ്പം ചാടി. തുടർന്ന് നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. ചെളി നിറഞ്ഞ പാറക്കുളമാണിത്. വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മാറ്റിവച്ചിരുന്നു.