ഓസ്‌ട്രേലിക്കാരിയേ ഇന്ത്യൻ മെയിൽ നേഴ്സ് കൊലപ്പെടുത്തിയത് നായ കുരച്ചതിന്റെ പേരില്‍

ന്യൂഡല്‍ഹി. ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയതിനു കാരണം യുവതിയുടെ നായ തന്റെ നേരേ കുരച്ച് ചാടിയതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണെന്ന് ഡല്‍ഹിയില്‍ പിടിയിലായ രാജ്വീന്ദര്‍ സിങ്. പ്രതി 2018 ല്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡില്‍വച്ചാണ് രാജ്വീന്ദര്‍ തോയ കോര്‍ഡിങ്ലിയെ (24) കൊലപ്പെടുത്തി ബീച്ചില്‍ കുഴിച്ചിട്ടത്. തുടര്‍ന്ന് പ്രതി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. പ്രതിയെക്കുറിച്ച് വിവിരം നല്‍കുന്നവര്‍ക്ക് 5.51 കോടി രൂപ ക്വീന്‍സ്ലന്‍ഡ് പോലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയിലേക്കു കടന്ന ഇയാളെ വെള്ളിയാഴ്ചയാണ് ഡല്‍ഹി പോലീസ് പിടികൂടിയത്. 2018 ഒക്ടോബര്‍ 21 ന് കേണ്‍സിന്റെ വടക്ക് 40 കിലോമീറ്റര്‍ മാറിയുള്ള വാങ്കെറ്റി ബീച്ചിലായിരുന്നു കൊലപാതകം. ഇന്നിസ്‌ഫെയ്ലില്‍ നഴ്‌സ് ആയിരുന്ന രാജ്വീന്ദര്‍ ഭാര്യയോടു വഴക്കിട്ട് ബീച്ചിലെത്തിയതായിരുന്നു. കയ്യില്‍ കുറച്ചു പഴങ്ങളും ഒരു കത്തിയുമുണ്ടായിരുന്നു. തന്റെ നായയുമായി ബീച്ചില്‍ നടക്കാനെത്തിയതായിരുന്നു ഫാര്‍മസി ജീവനക്കാരിയായിരുന്ന തോയ. നായ രാജ്വീന്ദറിനു നേരേ കുരച്ചതിന്റെ പേരില്‍ അയാളും തോയയുമായി തര്‍ക്കമുണ്ടായി.

പ്രകോപിതനായ രാജ്വീന്ദര്‍ കത്തിയുമായി തോയയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ബീച്ചില്‍ കുഴിച്ചിട്ട രാജ്വീന്ദര്‍ നായയെ അടുത്തുള്ള മരത്തില്‍ കെട്ടിയിട്ട ശേഷം കടന്നു. രണ്ടുദിവസത്തിനു ശേഷം ഭാര്യയെയും രണ്ടുകുട്ടികളെയും ഓസ്‌ട്രേലിയയില്‍വിട്ട് ജോലി രാജിവച്ച് അയാള്‍ നാടുവിടുകയും ചെയ്തു. പിറ്റേന്ന് തോയയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല നടത്തിയത് രാജ്വീന്ദറാണെന്നു തിരിച്ചറിഞ്ഞ ക്വീന്‍സ്ലന്‍ഡ് പോലീസ്, ഇയാള്‍ കേണ്‍സ് വിമാനത്താവളം വഴി രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.

കേണ്‍സില്‍നിന്ന് സിഡ്‌നിയില്‍ എത്തിയ ഇയാള്‍ 23ന് ഇന്ത്യയിലേക്കു പറന്നെന്നും കണ്ടെത്തി. രാജ്വീന്ദറിനെ പിടികൂടി കൈമാറണമെന്ന് 2021 മാര്‍ച്ചില്‍ ഓസ്‌ട്രേലിയ ഇന്ത്യയോട് അഭ്യര്‍ഥിച്ചിരുന്നു. ഇന്റര്‍പോള്‍ ഇയാള്‍ക്കായി റെഡ്‌കോര്‍ണര്‍ നോട്ടിസും ഇറക്കിയിരുന്നു. അതിനുപിന്നാലെ പട്യാല കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു.