യുവ സംവിധായകയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടും

തിരുവനന്തപുരം.ചലച്ചിത്ര സംവിധായിക നയനയുടെ മരണം കൊലപാതകമാകാമെന്ന വാദം ശക്തിപ്പെട്ടതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാന്‍ സാധ്യത. പ്രത്യേക മാനസികാവസ്ഥയില്‍ സ്വയം കഴുത്തു ഞെരിച്ചതുമൂലം മരണം സംഭവിച്ചതാകാമെന്ന നിഗമനമായിരുന്നു ആദ്യം അന്വേഷണം നടത്തിയ സംഘത്തിന്റേത്.

നേരത്തെ നടന്ന അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചോ എന്നാണ് പുതിയ അന്വേഷണ സംഘത്തിന്റെ ആദ്യ പരിശോധന. ആല്‍ത്തറ നഗറിലെ വാടക വീട്ടില്‍ അകത്തുനിന്ന് പൂട്ടിയ മുറിക്കുള്ളിലാണ് നയന മരിച്ചു കിടന്നത് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അടിച്ചിട്ട മുറിയില്‍ ഒരാള്‍ മരിക്കണമെങ്കില്‍ ഒന്നുകില്‍ ആത്മഹത്യ, അല്ലെങ്കില്‍ സ്വാഭാവിക മരണം.

നയനയുടേത് ആത്മഹത്യ ആണെന്നും അതിലേക്ക് നയിച്ചത് സ്വയം പീഡനമേല്‍പ്പിച്ചതിനെത്തുടര്‍ന്ന് പ്രാണവായു കിട്ടാതെ വന്നതാണെന്നുമുള്ള നിഗമനമാണ് ആദ്യം അന്വേഷണം സംഘം മുന്നോട്ടുവച്ചത്. സാഹചര്യ തെളിവുകള്‍ അങ്ങനെ വിശ്വസിക്കാന്‍ ഉതകുന്നതല്ലെന്നു ചൂണ്ടിക്കാട്ടി നയനയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇതിനെ എതിര്‍ക്കുന്നു. വിദഗ്ധ സംഘത്തിന്റെ അന്വേഷണമാണ് അവര്‍ ആവശ്യപ്പെടുന്നത്.

കഴുത്തില്‍ ഏഴിടത്ത് ക്ഷതം ഉള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുപുറമെ വയറിന്റെ ഇടതുഭാഗത്തും മധ്യഭാഗത്തും ക്ഷതം ഉണ്ട്. വൃക്കയുടെയും പാന്‍ക്രിയാസിന്റെയും മുകള്‍ഭാഗത്തും ക്ഷതം കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം എങ്ങനെ സംഭവിച്ചു എന്നതാണ് ദുരൂഹത ഉണര്‍ത്തുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണമായി പറയുന്നത് കഴുത്തിന് ഏറ്റ ക്ഷതമാണ്.

ഈ ക്ഷതം എങ്ങനെ ഉണ്ടായി എന്നതിലാണ് ആശയക്കുഴപ്പം. അകത്തുനിന്ന് പൂട്ടിയ മുറിയില്‍ നടന്ന മരണം ആയതിനാല്‍ കൊലപാതക സാധ്യത പോലീസ് ആദ്യമേ തള്ളിക്കളഞ്ഞു. കഴുത്തിലെയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെയും ക്ഷതത്തിന്റെ കാരണം കണ്ടെത്താനുള്ള പോലീസിന്റെ ശ്രമത്തിലാണ് സ്വയം പീഡിപ്പിക്കുന്ന മാനസികാവസ്ഥയെന്നു കാരണം കണ്ടെത്തിയത്.