സൈനിക ഹെലികോപ്റ്റര്‍ അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് ഇന്ത്യന്‍ വ്യോമസേന

തമിഴ്‌നാട്ടില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഇന്ത്യന്‍ വ്യോമസേന. തമിഴ്നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്ടര്‍ പറക്കുന്നതിനിടെ തകര്‍ന്ന് വീണത്. ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചു. കോയമ്പത്തൂരില്‍ നിന്ന് ഊട്ടിയിലേക്കുള്ള യാത്രയ്ക്കിടെ കുനൂരിനടുത്താണ് അപകടമുണ്ടായത്.കുനൂരിനടുത്ത് കാട്ടേരി ഫാമിന് സമീപമാണ് അപകടം.

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച MI 17v5 എന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും പ്രധാനമന്ത്രി നരേന്ദ്രമോദിയും അപകടത്തിന്റെ സ്ഥിതിഗതികള്‍ വിലിയിരുത്തുകയാണ്. ഡല്‍ഹിയിലെ പ്രതിരോധ ആസ്ഥാനത്ത് അപകടത്തിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ജനറല്‍ ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു.

നാലുപേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. പരുക്കേറ്റ ഏഴുപേരുടെ നില അതീവ ഗുരുതരമാണ്. പ്രതിരോധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പ്രതിരോധ സെക്രട്ടറിയും അടക്കമുള്ളവര്‍ അപകടം നടന്ന സ്ഥലത്തേക്ക് ഉടന്‍ പുറപ്പെടുമെന്നാണ് വിവരം. പ്രതികൂല കാലാവസ്ഥയാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം. ഹെലികോപ്റ്ററില്‍ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. അതേസമയം ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള 9 പേരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.