വിദ്വേഷ പ്രചാരണത്തിന് കിടിലൻ മറുപടി, വീണ്ടും കലക്കൻ ഡാൻസുമായി നവീനും ജാനകിയും

തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നവീന്റെയും ജാനകിയുടെയും നൃത്തച്ചുവടുകൾ ഫെയിസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂടൂബ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൊന്നും കാണാത്തവരായി ആരുമുണ്ടാവില്ല. റാ റാ റാസ്പുടിൻ ലവർ ഓഫ് ദി റഷ്യൻ ക്വീൻ, ബോണി എം ബാൻഡിന്റെ പ്രസിദ്ധമായ പാട്ടിനൊത്തായിരുന്നു ഇരുവരും ചുവടുവെച്ചത്. നവീനാണ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ ആദ്യമായി പങ്കുവെക്കുന്നത്. പിന്നീട് ഇരുവരും പ്രതീക്ഷിക്കാത്ത വിധത്തിൽ തൃത്തചുവടുകൾ വൈറലായി. ദേശീയ മാധ്യമങ്ങൾ മുതൽ അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ഇതുമായി ബന്ധപ്പെട്ട് വാർത്തകളെഴുതി. മിക്കവരും ട്വിറ്ററിൽ ഡൗൺലോഡ് ചെയ്തു റീപോസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിൽ സമീപ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ പേർ കണ്ട റീൽ ഇരുവരുടേതുമായിരുന്നു.

സംഭവം വൈറലായതോടെ ചിലർ വിദ്വേഷ പ്രചാരണവുമായെത്തിയിരുന്നു. ഇപ്പോളിതാ അവർക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് നവീനും ജാനകിയും. അതേസമയം, വിദ്വേഷ പ്രചാരണത്തിന് മറുപടിയെന്നോണമാണ് പുതിയ ഡാൻസ് വീഡിയോയുമായി നവീൻ റസാക്കും ജാനകി ഓംകുമാറും വീണ്ടുമെത്തിയത്. ക്ലബ് എഫ്എം സെറ്റിലായിരുന്നു ഇത്തവണ ഇരുവരുടേയും ഡാൻസ്.

ആറാം തമ്പുരാൻ എന്ന ചിത്രത്തിലെ പാട്ടിന്റെ റീമിക്സിനൊപ്പമാണ് ഇരുവരും ഇത്തവണ ചുവടുവെച്ചത്. സംഭവം നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ ഏറ്റെടുത്തു. വിദ്വേഷ പ്രചാരണങ്ങളിൽ തലകുനിക്കാതെ ധൈര്യമായി മുന്നോട്ട് പോവൂ എന്നാണ് വീഡിയോക്ക് താഴെ പിന്തുണയർപ്പിച്ചെത്തിയവർ എഴുതിയത്. ലവ് ജിഹാദ് ആരോപിച്ചാണ് ഇരുവർക്കുമെതിരെ സംഘപരിവാർ പ്രൊഫൈലുകളിൽ നിന്ന് ആക്രമണം നടക്കുന്നത്. കൃഷ്ണരാജ് എന്ന അഭിഭാഷകനാണ് ഫേസ്ബുക്കിൽ വിദ്വേഷ പ്രചാരണത്തിന് തുടക്കമിട്ടത്.