ഒരു രാഷ്ട്രീയ പാർട്ടിയുമായും ചായ്‍വില്ല, ചാനൽ ചർച്ചയിൽ പോയിരുന്ന് സംസാരിക്കാൻ എനിക്ക് താത്പര്യമില്ല- ജയസൂര്യ

ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്‌വില്ലെന്ന് നാടൻ ജയസൂര്യ. ചാനൽ ചർച്ചയിൽ പോയിരുന്ന് ഇക്കാര്യം പറയാൻ താത്പര്യമില്ലെന്നും ജയസൂര്യ പറഞ്ഞു. നേരത്തെ, മന്ത്രിമാരെ വേദിയിലിരുത്തി സംസ്ഥാനത്തെ കർഷക പ്രശ്നം ഉന്നയിച്ചതിനെ തുടർന്ന് ജയസൂര്യ സൈബർ ആക്രമണം നേരിട്ടിരുന്നു.

‘ചാനൽ ചർച്ചയിൽ പോയിരുന്ന് സംസാരിക്കാൻ എനിക്ക് താത്പര്യമില്ല. ഇത് ഇങ്ങനൊരു വേദിയായതുകൊണ്ട് പറയുകയാണ്. ജയസൂര്യ എന്ന വ്യക്തിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ചായ്‍വില്ല. അത് കോൺഗ്രസ് ആണെങ്കിലും ശരി, കമ്യൂണിസ്റ്റ് ആണെങ്കിലും ശരി, ബിജെപിയാണെങ്കിലും ശരി, ആരുമായിട്ടും ഒരു ചായ്‍വുമില്ല. കാരണം ഞാൻ കലാകാരനാണ്’, ജയസൂര്യ പറഞ്ഞു.

സാമൂഹ്യപ്രതിബദ്ധതയുള്ള ഇടപെടലുകളാണ് തന്നെയും ജയസൂര്യയെയും ചില വിവാദങ്ങളിൽപെടുത്തിയതെന്ന് പരിപാടിയിൽ പങ്കെടുത്ത നടൻ കൃഷ്ണപ്രസാദും പറഞ്ഞു. കർഷകർക്ക് വേണ്ടി ജയസൂര്യ നടത്തിയ ഇടപെടലിൽ കർഷക സമൂഹത്തിന് എന്നും കടപ്പാടുണ്ട്. ഏതാണ്ട് 30,000 കർഷകരെ അപകടത്തിൽനിന്ന് രക്ഷിക്കാൻ ജയസൂര്യയെ പോലൊരു മാന്യദ്ദേഹത്തിന് സാധിച്ചു എന്നതിൽ അഭിനന്ദിക്കുകയാണെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.

നേരത്തെ, കൃഷിമന്ത്രി പി പ്രസാദ്, വ്യവസായ മന്ത്രി പി രാജീവ് എന്നിവരെ വേദിയിലിരുത്തി കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിച്ച ജയസൂര്യയ്ക്ക് വ്യാപക വിമർശനവും സൈബർ ആക്രമണവും നേരിടേണ്ടിവന്നിരുന്നു.