കോട്ടയം: ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുത്തതിന് സ്റ്റേ. തൊടുപുഴ മുന്‍സിഫ് കോടതിയാണ് സ്റ്റേ അനുവദിച്ചത്. ചെയര്‍മാനെ തെരഞ്ഞെടുത്തതിനും തല്‍സ്ഥാനത്ത് തുടരുന്നതിനുമാണ് സ്റ്റേ അനുവദിച്ചത്. ജോസ്ഫ് വിഭാഗം നേതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫന്‍, മനോഹര്‍ നടുവിലേടത്ത് എന്നിവരാണ് ഹര്‍ജി നല്‍കിയത്. കോടതിയുടെ അറിയിപ്പുണ്ടാകുന്നതു വരെ ചെയര്‍മാന്റെ ഓഫീസ് ഉപയോഗിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.
ഇന്നലെയാണ് ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. മുതിര്‍ന്ന നേതാവ് ഇജെ അഗസ്തിയാണ് ജോസ് കെ മാണിയുടെ പേര് നിര്‍ദ്ദേശിച്ചത്. മുന്‍ എംഎല്‍എ തോമസ് ജോസഫ് നിര്‍ദ്ദേശത്തെ പിന്താങ്ങി. യോഗത്തില്‍ നിന്ന് സിഎഫ് തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നിരുന്നു. എട്ട് ജില്ലാ പ്രസിഡന്റുമാര്‍ യോഗത്തിനെത്തിയിരുന്നു.
കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലായിരുന്നു തീരുമാനം. 437 അംഗ സംസ്ഥാനസമിതിയില്‍ 325 ഒപ്പമുണ്ടെന്ന് ജോസ് കെ.മാണി പക്ഷം. കെ.എം.മാണിയുടെ ആത്മാവ് സന്തോഷിക്കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. മൂന്ന് എംഎല്‍എമാര്‍ പി.ജെ.ജോസഫിനൊപ്പം. ജോസ് കെ. മാണി പക്ഷത്ത് രണ്ടുപേരാണുള്ളത്.
അതേസമയം, കേരള കോണ്‍ഗ്രസിലെ സമവായശ്രമങ്ങള്‍ അട്ടിമറിച്ചത് ജോസ് കെ.മാണിയാണെന്ന് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. പി.ജെ.ജോസഫുമായി ചര്‍ച്ച നടത്താന്‍ തന്നെ നിയോഗിച്ചശേഷം ജോസ് കെ.മാണി ചര്‍ച്ചയേ വേണ്ടെന്ന നിലപാടെടുത്തുവെന്ന് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം വെളിപ്പെടുത്തി. പാര്‍ട്ടി പിളര്‍ത്താനുള്ള ഒരുശ്രമത്തിനും കൂട്ടുനില്‍ക്കില്ലെന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്.തോമസും പ്രഖ്യാപിച്ചു.
സി.എഫ് തോമസിനെ ചെയര്‍മാനാക്കി തര്‍ക്കം പരിഹാരിക്കാനുള്ള നിര്‍ദേശം പി.ജെ.ജോസഫ് തന്നെയാണ് ആദ്യം ജോസ് കെ.മാണിക്കുമുന്നില്‍ വച്ചതെന്ന് കെ.എം.മാണിയുടെ വിശ്വസ്തരായിരുന്ന നേതാക്കള്‍ പറയുന്നു. ഇതിനുശേഷം ജോയ് എബ്രഹാമിനെ ജോസഫുമായി ചര്‍ച്ചയ്ക്കയച്ചു. തിരിച്ചെത്തിയപ്പോള്‍ ഇനി ചര്‍ച്ചയേ വേണ്ടെന്നായിരുന്നു ജോസ് കെ.മാണിയുടെ നിലപാടെന്ന് ജോയ് എബ്രഹാം വെളിപ്പെടുത്തി.