സുരേഷ് ഗോപിക്കെതിരായ പരാതിയിൽ മീഡിയ വണ്ണിലെ ഷിദയെ പിന്തുണക്കുന്നവരിൽ പലരും ഏഷ്യാനെറ്റിൽ തനിക്കെതിരെയുണ്ടായ ലൈംഗിക പീഡനത്തിൽ ഒരു വരി മിണ്ടിയില്ലെന്ന ആക്ഷേപവുമായി മുൻ മാധ്യമ പ്രവർത്തകയുടെ എഫ് ബി പോസ്റ്റ് ചർച്ചയാകുന്നു. ഏഷ്യാനെറ്റ് ന്യൂഡൽഹി ബ്യുറോയിൽ നേരിട്ട പീഡനമാണ് മാധ്യമ പ്രവർത്തക വെളിപ്പെടുത്തിയത്.
ഏഷ്യാനെറ്റ് കാമറാമാനായിരുന്ന ദേവൻ മഠത്തിലാണ് വനിതാ ട്രെയിനി റിപ്പോർട്ടറോട് യാത്രക്കിടെ ലൈംഗിക അതിക്രമം കാട്ടിയത്. ഓഫിസിൽ തിരിച്ചെത്തിയ ഉടൻ ഇക്കാര്യം ബ്യൂറോ ചീഫ് പ്രശാന്ത് രഘുവംശത്തെ അറിയിച്ചെങ്കിലും പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു.
ഇതൊക്കെ സഹിക്കാൻ പറ്റുന്നവർക്കേ ചാനൽ രംഗത്തു പിടിച്ചു നിൽക്കാൻ പറ്റൂ എന്നായിരുന്നു രഘുവംശത്തിൻ്റെ ഉപദേശം. ഇക്കാര്യം പുറത്തു പറഞ്ഞാൽ പണി കളയുമെന്ന ഭീഷണിയും. പക്ഷേ വനിത വിട്ടുകൊടുത്തില്ല. തിരുവനന്തപുരത്തു ചെന്ന് ഓഫിസ് വനിതാ സെൽ അധ്യക്ഷ സിന്ധു സൂര്യകുമാറിനു പരാതി നൽകി. പക്ഷേ രഘുവംശത്തിൻ്റെ ലൈനായിരുന്നു സിന്ധുവിനും. അവസാനം ചെയർമാൻ രാജീവ് ചന്ദ്രശേഖറിനെ പരാതി അറിയിച്ചതോടെ അന്വേഷണം നടത്താൻ സിന്ധു നിർബന്ധിത യായി. തെളിവെടുപ്പിൽ കുറ്റം സമ്മതിച്ച കാമറാമാൻ്റെ രാജി വാങ്ങി. പക്ഷേ തുടർന്നു ട്രെയിനിക്ക് ഏഷ്യാനെറ്റിലെ ജോലി ദുരിതപൂർണമായി. കഷ്ടപ്പാടുകൾ സഹിക്കാനാകാതെ ജോലി ഉപേക്ഷിച്ച പെൺകുട്ടിയാണ് സഹപ്രവർത്തകരെ ചരിത്രം ഓർമിപ്പിക്കുന്നത്