കണ്ണൂരിലെ പുലിക്കുട്ടി ഇനി കെപിസിസിയുടെ അധ്യക്ഷന്‍; സന്തോഷമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി തെരഞ്ഞെടുത്തു. തീരുമാനം സുധാകരനെ രാഹുല്‍ ഗാന്ധി നേരിട്ട് വിളിച്ച്‌ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

താരിഖ് അന്‍വര്‍ നേരത്തെ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന എഴുപത് ശതമാനം നേതാക്കളും കെ സുധാകരന്‍ അധ്യക്ഷനാകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ നേതാക്കള്‍ ആരുടേയും പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരുന്നില്ല.

കെപിസിസി അധ്യക്ഷനായി കെ സുധാകരനെ നിയമിച്ചുകൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം സര്‍വ്വാത്മന സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിയെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ചെന്നിത്തല പറഞ്ഞു. സുധാകരനെ അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.