എല്ലാം ശരിയാക്കുമെന്നു പറ‍ഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഓണത്തെ അവതാളത്തിലാക്കിയെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം ∙ ‘എല്ലാം ശരിയാക്കുമെന്നു പറ‍ഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഒടുവിൽ ഓണത്തെയും  അവതാളത്തിലാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 6 ലക്ഷം പേർക്ക് മാത്രം വിതരണം ചെയ്യുന്ന കിറ്റ് ഉത്രാടദിനത്തിലേക്കു മാറ്റിവച്ച് ഭൂരിപക്ഷം പേർക്കും നിഷേധിച്ചത് സർക്കാരിന്റെ മനുഷ്യത്വവിരുദ്ധമുഖം തുറന്ന് കാണിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

പൊതുവിതരണ സംവിധാനങ്ങൾ പൂർണമായും തകർന്നു. സപ്ലൈകോയിൽ സാധനങ്ങൾ ഒന്നും കിട്ടാനില്ല. പച്ചക്കറിക്ക് സ്വർണത്തേക്കാൾ വില. അതിദരിദ്രർക്ക് മാത്രം കൊടുക്കുന്ന കിറ്റ് വിതരണം പോലും കൃത്യമായി നൽകാതെ പാവങ്ങൾ ഓണം ഉണ്ണുന്നത് പോലും മുടക്കി. വിപണിയിൽ ഇടപെടാതെ സർക്കാർ മാറിനിന്നതോടെ അവശ്യസാധനങ്ങൾ വാങ്ങാൻ സാധിക്കാതെ ജനങ്ങൾ വീട്ടിലിരിക്കുന്ന അവസ്ഥയായി.

വമ്പിച്ച വിലക്കയറ്റം മാർക്കറ്റുകളിലും വഴിയോര കച്ചവടകേന്ദ്രങ്ങളിലും ആളൊഴിഞ്ഞ അവസ്ഥയുണ്ടാക്കി. കച്ചവടക്കാരെയും കർഷകരെയും സർക്കാർ പിന്നിൽനിന്നു കുത്തുകയായിരുന്നു. മാസാവസാനം ഓണം വരികയാണെങ്കിൽ ശമ്പളവും പെൻഷനും നേരത്തേ നൽകുന്ന പതിവും ഇത്തവണ തെറ്റിച്ചു.

സർക്കാർ ജീവനക്കാരെയും ഓണം ആഘോഷിക്കുന്നതിൽനിന്നു തടയാൻ സാധിച്ചു. മലയാളികൾ ഓണം ആഘോഷിക്കേണ്ടെന്നാണു സർക്കാരിന്റെ നിലപാട്. നാടിന്റെ സാംസ്കാരിക പൈതൃകങ്ങളോട് ഈ സർക്കാരിനുള്ള വിരോധം ഓണത്തോടും അവർ പ്രകടിപ്പിക്കുകയാണ് ’’– സുരേന്ദ്രൻ പറഞ്ഞു.