എന്റെ ആശങ്ക, ഏഴാം ക്ലാസില്‍ പഠിയ്ക്കുന്ന എന്റെ മകള്‍ ഇതൊക്കെ കാണുമല്ലോ എന്നോര്‍ത്താണ്, കൈലാഷ് പറയുന്നു

മലയാളികളുെട പ്രിയപ്പെട്ട നടനാണ് കൈലാഷ്. നിരവധി ചിത്രങ്ങളില്‍ നടന്‍ വേഷമിട്ടു. എന്നാല്‍ ഒരു പക്ഷേ ഏറ്റവും അധികം ട്രോളുകള്‍ നേരിടേണ്ടി വന്ന നടനും കൈലാഷ് തന്നെയാണ്. മിഷന്‍ സി എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തെത്തിയത് മുതല്‍ നിരവധി ട്രോളുകളാണ് നടന് നേരിടേണ്ടി വന്നത്. ട്രോളുകള്‍ എനിക്ക് ശീലമാണെന്നും അത് തന്റെ മക്കള്‍ കാണുന്നതിലാണ് സങ്കടമെന്നും കൈലാഷ് പറഞ്ഞു. പുതിയ ചിത്രവുമായി ബന്ധപ്പെട്ട് പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് കൈലാഷ് മനസ് തുറന്നത്.

കൈലാഷിന്റെ വാക്കുകള്‍ ഇങ്ങനെ, മിഷന്‍ സി യെ കുറിച്ച വന്ന ട്രോളുകള്‍ എല്ലാം ഞാന്‍ കാണുന്നുണ്ടായിരുന്നു. കാണാത്ത ട്രോളുകള്‍ എല്ലാം ചിലര്‍ ഫോണില്‍ അയച്ചു തരും. അല്ലെങ്കില്‍ രാവിലെ ആരെങ്കിലും വിളിക്കും, പുതിയ സാധനം വന്നിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട്. ഇപ്പോള്‍ എനിക്ക് അത് ശീലമാണ്. ഞാന്‍ 2009 കാലഘട്ടത്തിലാണ് സിനിമയില്‍ വരുന്നത്. ഇത്രയും വര്‍ഷം കൊണ്ട് എല്ലാ തരം പ്രതികരണങ്ങള്‍ക്കും ഞാന്‍ തയ്യാറായിക്കഴിഞ്ഞു. പക്ഷെ അടിസ്ഥാനപരമായി എന്റെ ആശങ്ക, ഏഴാം ക്ലാസില്‍ പഠിയ്ക്കുന്ന എന്റെ മകള്‍ ഇതൊക്കെ കാണുമല്ലോ എന്നോര്‍ത്താണ്. അവളുടെ സുഹൃത്തുക്കളും ടീച്ചേഴ്സും കാണുമ്പോഴുള്ള അവസ്ഥ. അവര്‍ അത് ഏത് തരത്തില്‍ എടുക്കും എന്ന് അറിയില്ല.

എന്റെ മകള്‍ ഇതുവരെ അത്തരം ട്രോളുകള്‍ ഒന്നും കണ്ട് എന്നോട് വന്ന് ചോദിച്ചിട്ടില്ല. പക്ഷെ അച്ഛനോട് വളരെ വിശ്വാസമുള്ള ഒരാള്‍ വന്ന് നിന്റെ മകന് പ്രശ്നമുണ്ടല്ലോ എന്ന് പറഞ്ഞു. അച്ഛന് സോഷ്യല്‍ മീഡിയ ഒന്നും അറിയില്ല. ഇങ്ങിനെ ഒന്ന് കേട്ടപ്പോള്‍ അച്ഛന്‍ എന്നെ വിളിച്ച് ചോദിച്ചു, ഞാന്‍ ഇല്ല എന്ന് പറഞ്ഞാലും അദ്ദേഹമത് പൂര്‍ണമായും വിശ്വസിക്കില്ല. വേദനിപ്പിക്കേണ്ട എന്ന് കരുതി പറയാതിരിക്കുകയാണെന്നേ കരുതൂ. കാരണം അത് പറഞ്ഞത് അത്രയും വിശ്വാസമുള്ള ആളാണ്. അത് അവരെ കണ്‍വിന്‍സ് ചെയ്യ്പ്പിക്കുക എന്നത് വളരെ പ്രയാസമാണ്.

എന്നെ കുറിച്ച് വിക്കി പീഡിയയിലുള്ള പല വിവരങ്ങളും തെറ്റാണ്. ഞാന്‍ ബിസിനസ്സ് കാരനാണെന്നും മറ്റുമൊക്കെയായിരുന്നു ഒരിടയ്ക്കുള്ള വിവരങ്ങള്‍. എന്നാല്‍ എനിക്ക് സിനിമ അല്ലാതെ മറ്റൊരു തൊഴില്‍ ഇപ്പോഴില്ല. സിനിമ കൊണ്ട് ജീവിക്കുന്ന ആളാണ് ഞാന്‍. സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഇവന്റ്മാനേജ്മെന്റ് നടത്തിയിരുന്നു. സിനിമയില്‍ എത്തിയ ശേഷം സിനിമ മാത്രമാണ് ജീവിതം. എനിക്ക് ഭാര്യയും രണ്ട് കുഞ്ഞുങ്ങളും ഉണ്ട്. മൂത്ത മകള്‍ നീലു, ഏഴിലാണ് പഠിയ്ക്കുന്നത്. നീലത്താമരയുടെ സമയത്ത് ആണ് മൂത്ത മകള്‍ ജനിച്ചത്. അവള്‍ക്ക് നീലു എന്ന പേരിട്ടത് ലാലു അങ്കിളാണ് (ലാല്‍ ജോസ്). രണ്ടാമത്തെ ആള്‍ക്ക് നാല് വയസ്സായി. ഇതുവരെ സ്‌കൂളില്‍ പോയി തുടങ്ങിയിട്ടില്ല.