കളമശേരി സ്‌ഫോടനം, ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, മരണം എട്ടായി

എറണാകുളം : കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇടുക്കി വണ്ടമറ്റം സ്വദേശിനി ലില്ലി ജോണാണ് മരിച്ചത്. നേരത്തെ അപകടത്തിൽ മരിച്ച ജോണിന്റെ ഭാര്യയാണ് ലില്ലി. ഇതോടെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി.

വ്യാഴാഴ്ച വൈകിട്ടോടെയാണ് ചികിത്സയിലിരിക്കവെ ലില്ലി മരണപ്പെട്ടത്. ഇവരുടെ ഭർത്താവ് ജോണും പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ടായിരുന്നു. സ്‌ഫോടനത്തിൽ പൊള്ളലേറ്റ ജോൺ കഴിഞ്ഞ ദിവമായിരുന്നു മരിച്ചത്.

ഭർത്താവ് മരണപ്പെട്ട് അഞ്ച് ദിവസങ്ങൾക്ക് ശേഷം ഭാര്യ ലില്ലിയും വിടപറഞ്ഞിരിക്കുകയാണ്. ഒക്ടോബർ 29-നാണ് കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം നടന്നത്. അപകടത്തിൽ 52 പേർക്ക് പൊള്ളലേറ്റിരുന്നു. നേരത്തെ, ഒരു കുടുംബത്തിലെ മൂന്ന് പേരുൾപ്പടെ ഏഴ് പേർ മരിച്ചിരുന്നു.

തൊടുപുഴ സ്വദേശി കുമാരി, പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി ലിയോണ പൗലോസ്, കളമശ്ശേരി സ്വദേശി മോളി, മലയാറ്റൂർ സ്വദേശി സാലി, മകൾ ലിബിന, മകൻ പ്രവീൺ, ഇടുക്കി സ്വദേശി ജോൺ എന്നിവരാണ് സ്ഫോടനത്തില്‍ മരിച്ചത്.