മൂന്നാമതും കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ അനുവദിക്കണം; കണ്ണൂര്‍ സ്വദേശി ഹൈക്കോടതിയില്‍

കണ്ണൂര്‍: മൂന്നാമതും വാക്സിന്‍ എടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ശ്രീകണ്ഠാപുരം സ്വദേശി ഗിരികുമാര്‍ തെക്കന്‍ കുന്നുംപുറത്ത് ആണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. സൗദിയിലെ ദമാമില്‍ വെല്‍ഡറായി ജോലി ചെയ്യുന്ന ഗിരികുമാര്‍ നേരത്തെ രണ്ടു ഡോസ് കോവാക്സിന്‍ സ്വീകരിച്ചിരുന്നു.

ജനുവരിയില്‍ സൗദിയില്‍ കോവിഡ് രണ്ടാം തരംഗം തുടങ്ങിയതോടെയാണ് ഗിരികുമാര്‍ നാട്ടിലേക്ക് മടങ്ങിയെത്തിയത്. നാട്ടിലെത്തിയ ഗിരികുമാര്‍ ഏപ്രില്‍ 17 ന് കോവാക്സിന്‍ ആദ്യ ഡോസ് കുത്തിവയ്പ്പെടുത്തു. ഒരു മാസത്തിന് ശേഷം രണ്ടാം ഡോസും സ്വീകരിച്ചു. തുടര്‍ന്ന് തിരികെ സൗദിയിലേക്ക് പോകാനുള്ള നടപടികളുമായി മുന്നോട്ടുപോയപ്പോഴാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് സൗദി അറേബ്യ അംഗീകാരം നല്‍കിയിട്ടില്ലെന്ന് അറിയുന്നതെന്നും, ഓഗസ്റ്റ് 30നകം തിരികെ സൗദിയിലേക്ക് മടങ്ങിപോകണം, അല്ലെങ്കില്‍ ജോലി നഷ്ടമാകുമെന്നും ഗിരികുമാര്‍ പറയുന്നു.

കോവിന്‍ പോര്‍ട്ടലില്‍ രണ്ടു തവണയില്‍ കൂടുതല്‍ വാക്സിന്‍ എടുക്കാന്‍ സാധ്യമല്ല. ഇതേത്തുടര്‍ന്നാണ് സൗദിയില്‍ അടക്കം അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള കോവിഷീല്‍ഡ് എടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗിരികുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. 50 വയസ്സുള്ള തനിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. ഒരാള്‍ ഡിഗ്രിക്കും മറ്റേയാള്‍ പത്താം ക്ലാസ്സിലും പഠിക്കുകയാണ്.

മക്കളുടെ പഠനത്തിനും വീട്ടു ചെലവുകള്‍ക്കും മറ്റ് മാര്‍ഗങ്ങളില്ല. അതിനാല്‍ തനിക്ക് തിരികെ ഗള്‍ഫിലേക്ക് പോയേ മതിയാകൂ എന്നും ഗിരികുമാര്‍ ഹര്‍ജിയില്‍ പറയുന്നു. അതേസമയം, ഗിരി കുമാറിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് നിലപാട് തേടിയിരിക്കുകയാണ്. കോടതി കേസ് ഒന്‍പതിന് വീണ്ടും പരിഗണിക്കും.