ഭർത്താവ് മരിച്ചതോടെ പോകാനൊരിടമില്ല, മക്കളെയും കൊണ്ട് തെരുവിലിറങ്ങേണ്ടി വരുമോയെന്ന ആശങ്കയിൽ സിൽജ

ഭർത്താവ് അപ്രതീക്ഷിതമായി മരിച്ച് പോയതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് സിൽജ. പറക്കമുറ്റാത്ത മൂന്ന് പെൺകുഞ്ഞുങ്ങളും കാഴ്ചശക്തിയില്ലാത്ത അമ്മയുമാണ് സിൽജയോടൊപ്പം താമസിക്കുന്നത്. സാമ്പത്തികമായി പ്രതിസന്ധിയിലായതോടെ തെരുവിലേക്കിറങ്ങേണ്ടി വരുമോയെന്ന ഭയത്തിലാണ് ഇവർ കഴിയുന്നത്. പരിയാരത്തെ ഒരു കടയിൽ ജോലി ചെയ്യുന്ന സിൽജയുടെ തുച്ഛമായ വരുമാനം കൊണ്ട് ലോണടക്കാനോ മക്കളെയും അമ്മയെയും നോക്കാനോ സിൽജക്ക് സാധിക്കുന്നില്ല.

കഴിഞ്ഞമാസമാണ് കണ്ണൂർ സ്വദേശിയായ പ്രമോദ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പെയിന്റിംഗ് ജോലി ചെയ്തിരുന്ന ഭർത്താവ് പ്രമോദ് മരിച്ചതോടെയാണ് സിൽജയും കുടുംബവും കടക്കെണിയിലായത്. സിൽജയുടെ സഹോദരിയുടെ പേരിലുള്ള വീട്ടിലാണ് ഇപ്പോൾ കുടുംബം താമസിക്കുന്നത്. ആറ് ലക്ഷത്തോളം രൂപ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ കടമുണ്ട്.

എന്നാൽ സിൽജയുടെ വരുമാനം കൊണ്ട് ലോണടയ്ക്കാനും കുഞ്ഞുങ്ങളെ പഠിപ്പിക്കാനും കഴിയാത്ത അവസ്ഥയാണ്. കടുത്ത പ്രമേഹത്തെ തുടർന്ന് അമ്മയുടെ കാഴ്ച ശക്തിയും ഇല്ലാതായി. കടങ്ങളൊക്കെ തീർത്ത് സ്വന്തമായുണ്ടാക്കുന്ന വീട്ടിലെ ചുമരിൽ മുഴുവൻ ഇങ്ങനെ ചിത്രം വരക്കണമെന്ന് പ്രമോദ് ഭാര്യയോട് ഒത്തിരി പ്രാവശ്യം പറഞ്ഞിട്ടുണ്ടായിരുന്നു, എന്നാൽ തന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമെല്ലാം ബാക്കിയാക്കി പ്രമോദ് മറ്റൊരു ലോകത്തേക്ക് യാത്രയായി. സാമ്പത്തികമായി ബുദ്ധിമുട്ടിലായ കുടുംബത്തെ രക്ഷിക്കാൻ ആരെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിൽജയും കുടുംബവും ഇപ്പോൾ.