പ്രകൃതിക്ഷോഭം തടയാന്‍ എല്ലാ നടപടികളും സ്വീകരിച്ചു; ഇടുക്കി ഡാമിന്റെ കാര്യത്തില്‍ അനാവശ്യഭീതി വേണ്ടെന്നും സര്‍ക്കാര്‍

പത്തനംതിട്ട ജില്ലയില്‍ പ്രകൃതിക്ഷോഭം തടയാന്‍ എല്ലാ നടപടികളും സ്വീകരിച്ചെന്ന് സര്‍ക്കാര്‍. എയര്‍ ലിഫ്റ്റിംഗ് സംഘം പ്രദേശത്ത് സജ്ജമാണ്. കൂടുതല്‍ ദുരിദാശ്വാസ ക്യാമ്പുകള്‍ തയാറാണെന്ന് മന്ത്രിമാരായ കെ രാജനും വീണ ജോര്‍ജും അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്.

വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ രാജന്‍ ആവശ്യപ്പെട്ടു. ഇടുക്കി ഡാമിന്റെ കാര്യത്തില്‍ അനാവശ്യഭീതി വേണ്ടെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇതിനിടെ സംസ്ഥാനത്തെ പത്ത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കക്കി, ഷോളയാര്‍, ഇരട്ടയാര്‍, മൂഴയാര്‍, കല്ലാര്‍ക്കുട്ടി, പീച്ചി, ചിമ്മിണി , പെരിങ്ങല്‍കുത്ത്,കുണ്ടള, ലോവര്‍ പെരിയാര്‍ എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

അതിനിടെ അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്. ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണമെന്നും യോഗം നിര്‍ദേശിച്ചു.