പൊതുജനങ്ങൾക്കും തോക്ക് പരിശീലനം നൽകാൻ പൊലീസ്. ലൈസൻസ് ഉള്ളവർക്കും, അപേക്ഷകർക്കും ഫീസ് ഈടാക്കി പരിശീലനം നല്കാനാണ് തീരുമാനം. പരിശീലനത്തിന് പ്രത്യേക സമിതിയും, സിലബസും തയാറാക്കി. സംസ്ഥാന പൊലീസ് മേധാവി ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
തോക്ക് ഉപയോഗിക്കാൻ ലൈസൻസ് ഉള്ളവർക്ക് പ്രാക്ടീസ് ചെയ്യാൻ ഇടമുണ്ടായിരുന്നില്ല. ചില സ്വകാര്യ ട്രെയ്‌നിംഗ് സെന്ററുകൾ ഉണ്ടായിരുന്നുവെങ്കിൽ ഇത് പ്രായോഗികമായിരുന്നില്ല. പരാതിയുമായി കോടതിയെ വരെ സമീപിച്ച സാഹചര്യത്തിലാണ് സംസ്ഥാന പൊലീസിന്റെ പുതിയ നടപടി.
മൂന്ന് മാസത്തിലൊരിക്കൽ പരിശീലന പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം. ആയുധം പരിശീലിക്കുന്നതിനും അടിസ്ഥാന കാര്യങ്ങൾ മനസിലാക്കുന്നതിനും ആയിരം രൂപയാകും ഈടാക്കുക. ഫയറിംഗ് പ്രാക്ടീസിന് 5000 രൂപയാകും ഈടാക്കുക. തിരുവനന്തപുരത്ത് ബറ്റാലിയൻ കേന്ദ്രീകരിച്ചാകും പരിശീലനം. അടൂർ, തൃപ്പൂണിത്തുറ, മങ്ങാട്ടുപ്പറമ്പ്, മലപ്പുറം, കുട്ടിക്കാനം, മുട്ടിക്കുളങ്ങര എന്നിവിടങ്ങളിലാകും പരിശീലനം.