എന്തുകൊണ്ടാണ് പിരീഡ്‌സ് ലേറ്റാകുന്നത് എന്നതിലായിരുന്നു ആശങ്ക, ഒടുവില്‍ ആശങ്കപ്പെട്ടത് സംഭവിച്ചു

നവജാത ശിശുവിന്റെ കഴുത്തില്‍ ഹെഡ്‌സെറ്റിന്റെ വള്ളി കുരുക്കി അമ്മ ഇല്ലാതാക്കിയ സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും കേരളം ഇപ്പോഴും മുക്തരായിട്ടില്ല. ബദിയഡുക്കയിലായിരുന്നു സംഭവം ഉണ്ടായത്. കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ സംഭവത്തില്‍ ഖാസിദ കലാം എന്ന യുവതിയുടെ പ്രതികരണമാണ് ശ്രദ്ധേയമായിരിക്കുന്നത്. ആദ്യ കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് മുമ്പ് രണ്ടാമത് ഗര്‍ഭിണിയായതും കുഞ്ഞിന് ജന്മം നല്‍കിയതും ഖാസിദ പറയുന്നു.

ഖാസിദ കലാമിന്റെ കുറിപ്പ്, നമിക്കിന് വേണ്ടി കുറച്ചു വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്… പക്ഷേ, നമിക്കിന്റെ ഒന്നാം പിറന്നാള്‍ മനസ്സറിഞ്ഞ് ആഘോഷിക്കാന്‍ പറ്റിയിട്ടില്ല… ആ മാസം എന്തുകൊണ്ടാണ് പിരീഡ്‌സ് ലേറ്റാകുന്നത് എന്നതിലായിരുന്നു ആശങ്ക മുഴുവന്‍… ആശങ്കപ്പെട്ടത് സംഭവിച്ചു. ‘നന്മ’ വരവറിയിച്ചു.. പക്ഷേ ഒട്ടും സന്തോഷിക്കാന്‍ തോന്നിയില്ല… സിസേറിയന്റെ വേദന പോലും മാറിത്തുടങ്ങിയിട്ടില്ല.. മുറിവ് ഉണങ്ങിക്കാണുമോ.. കുഞ്ഞ് വയറിനുള്ളില്‍ വലുതാകുന്നതിനനുസരിച്ച് സ്റ്റിച്ച് പൊട്ടുമോ തുടങ്ങി മനസ്സിലെ പേടികള്‍ കൂടിക്കൂടി വന്നു…

നമിക്ക് വന്നതിന് ശേഷമുള്ള പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനില്‍ നിന്ന് ഞാന്‍ കരകയറി തുടങ്ങിയിട്ടുണ്ടായിരുന്നില്ല… വയറ്റില്‍ മുള പൊട്ടിയ നാമ്പിനെ കളയാനുള്ള ധൈര്യമുണ്ടായില്ല.. ധൈര്യം തന്നത് ഇഖ്‌റഅ ഹോസ്പിറ്റലിലെ ഡോക്ടറാണ്… പേടിക്കേണ്ട.. സ്റ്റിച്ചിന് പ്രശ്‌നം വരുന്നവര്‍ക്ക് എത്ര കാലം കഴിഞ്ഞ് പ്രെഗ്‌നന്റ് ആയാലും ആ പ്രശ്‌നം വരും… പിന്നെ മോന്‍ വരാന്‍ താമസിച്ചതുകൊണ്ട് അവനുള്ള കൂട്ട് പെട്ടെന്നു തന്നെ ആയിക്കോട്ടെ.. ഇല്ലെങ്കില്‍ ചിലപ്പോള്‍ അവന്‍ ഒറ്റയ്ക്കായിപ്പോകും, എന്ന അവരുടെ വാക്കുകള്‍ ജീവിതം തിരിച്ചു തന്നു. പക്ഷേ ആ കാലഘട്ടം ഓര്‍ക്കുമ്പോള്‍ ഇന്നും ഒരു വിങ്ങല്‍ വല്ലാതെ വന്നു നിറയും.. നമിക്കിന്റെ പാലുകുടി നിര്‍ത്തി, അവനെ എടുക്കുന്നത് കുറഞ്ഞു, എന്റെ മാറത്ത് കിടത്തി അവനെ ഉറക്കാന്‍ പറ്റാതെയായി.. അവനെ ശ്രദ്ധിക്കുന്ന തിരക്കില്‍ വയറ്റില്‍ കിടക്കുന്ന നന്മയെ പരിഗണിക്കാന്‍, മിണ്ടാന്‍ പലപ്പോഴും മറന്നു… കാസര്‍ക്കോട് നിന്നുള്ള ആ വാര്‍ത്ത അത്രയേറെ നടുക്കിയത് കൊണ്ടു മാത്രം കുറിച്ചിടുന്നത്…