കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരം. കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോടിയേരി ബാലകൃഷ്ണന്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്നും അദ്ദേഹത്തെ ആംബുലന്‍സില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച് അവിടെ നിന്നും പ്രത്യേകം തയ്യാറാക്കിയ എയര്‍ ആംബുലന്‍സിലാണ് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.

ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ കോടിയേരിയെ ഫ്‌ളാറ്റില്‍ എത്തി സന്ദര്‍ശിച്ചു.

അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ ഭാഗമായി അപ്പോളോ ആശുപത്രിയില്‍ നിന്നും വിദഗ്ധ സംഘം തിരുവനന്തപുരത്ത് എത്തിയിരുന്നു. അനാരോഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് പുതിയ സിപിഎം സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദനെ നിയോഗിച്ചു.