ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം, ഒ.ഇ.ടി പരീക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പാണോയെന്ന് അന്വേഷണം, നഴ്സിങ് കെയർടേക്കറായ യുവതിയും സംഘത്തിൽ

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ കുട്ടിയുടെ അച്ഛൻ റെജിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരു യുവതി നഴ്സിങ് കെയർടേക്കറാണെന്നാണു സംശയം. റിക്രൂട്ടിങ് തട്ടിപ്പിന് ഇരയായ യുവതിയാണെന്നും സൂചനയുണ്ടെന്നു പൊലീസ് പറയുന്നു. കഴിഞ്ഞദിവസം പുറത്തുവിട്ട രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിലാണു നഴ്സിങ് കെയർടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തിയത്.

അന്വേഷണത്തിന്റെ ഭാ​ഗമായുണ്ടായ സംശയങ്ങൾക്കും വൈരുദ്ധ്യങ്ങൾക്കും വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം. ഏത് പരിശോധനയ്ക്കും തയാറാണെന്നും എന്തെങ്കിലും തെളിവുണ്ടെങ്കിൽ പൊലീസ് അത് കണ്ടെത്തട്ടെയെന്നും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തനിക്ക് ശിക്ഷ കിട്ടട്ടെയെന്നുമാണ് റെജിയുടെ നിലപാട്.

അതേസമയം, ഒ.ഇ.ടി പരീക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് റെജി. ഇയാള്‍ താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്‌ളാറ്റിലും ആശുപത്രിയിലും പോലീസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ഫ്‌ളാറ്റില്‍നിന്ന് ഇയാളുടെ മൊബൈല്‍ ഫോണും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഫോണ്‍ മുഖേന ഏതെങ്കിലും സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനും ആലോചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വിശദാംശങ്ങള്‍ തേടാന്‍ പിതാവിനെ വിളിച്ചുവരുത്തുന്നത്.

കുട്ടിയുമായി തട്ടിക്കൊണ്ടു പോകൽ സംഘം സഞ്ചരിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു കിട്ടി. പ്രതികൾക്കായി ജില്ലയ്ക്കു പുറത്തും അന്വേഷണം നടത്തുന്നുണ്ട്. അമ്മയുടെയും അച്ഛന്റെയും നമ്പർ കുഞ്ഞിന് അറിയാം. വിദേശത്തുള്ള സഹോദരൻ നാട്ടിൽ വരുമ്പോൾ ഉപയോഗിക്കുന്ന നമ്പറാണ് ഫോണിൽ ഉള്ളത്. തട്ടിക്കൊണ്ടുപോകൽ കേസിൽ തന്നെയും താൻ നേതൃത്വം കൊടുക്കുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷനെയും ലക്ഷ്യം വയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആരാണ് ആരോപണങ്ങൾക്ക് പിന്നിൽ എന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നും പറഞ്ഞു.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. കേസില്‍ മാഫിയ സംഘങ്ങളുടെ ഇടപെടലും പൊലീസ് അന്വേഷിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകലിലെ പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമായി നടക്കുകയാണ്.