കഴിവില്ലാത്ത ഒരു ഭര്‍ത്താവുളളപ്പോള്‍ സ്ത്രീ തെറ്റ് ചെയ്തേക്കാം, സ്വപ്നയെ കുറിച്ച് കൊല്ലം തുളസി

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൊല്ലം തുളസി. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ തുറന്ന് പറച്ചിലുകള്‍ കേട്ടപ്പോള്‍ വിഷമം തോന്നിയെന്നും മറ്റുള്ളവര്‍ എല്ലാ കുറ്റവും സ്വപ്ന സുരേഷിന്റെ തലയില്‍ കെട്ടി വെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും നടന്‍ കുറ്റപ്പെടുന്നു. ശിവശങ്കര്‍ ഒരു നത്തോലിയല്ല. വലിയൊരു തിമിംഗലമാണെന്നും കൊല്ലം തുളസി പറഞ്ഞു.

കൊല്ലം തുളസിയുടെ വാക്കുകള്‍: ‘സ്വപ്ന സുരേഷിനെ കുറിച്ചും ഈ കേസിനെ കുറിച്ചും മാധ്യമങ്ങളിലൂടെയുളള അറിവ് മാത്രമേ ഉളളൂ. എന്നാല്‍ അടുത്തകാലത്തായി സ്വപ്ന സുരേഷിന്റെ തുറന്ന് പറച്ചിലുകള്‍ കേട്ടപ്പോള്‍ വിഷമം തോന്നി. സ്വപ്ന സുരേഷ് ഒരു കുറ്റസമ്മതം നടത്തിയിരിക്കുന്നു. വന്‍ സ്വാധീനമുളള ശിവശങ്കര്‍ എന്ന ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന്റെ അനുവാദം കൂടാതെ ഒരു പുസ്‌കം എഴുതി. അതില്‍ അദ്ദേഹം ഒരു രക്ഷപ്പെടലിനുളള ശ്രമം ആണ് നടത്തിയത് എന്നാണ് മനസ്സിലാകുന്നത്”.

‘ശിവശങ്കര്‍ സല്‍സ്വഭാവിയും സല്‍ഗുണ സമ്പന്നനും ആണെന്നും ഇതുവരെ ഉണ്ടായ ആരോപണങ്ങളൊന്നും ശരിയല്ലെന്നും എല്ലാത്തിനും സ്വപ്ന സുരേഷ് ആണ് കാരണക്കാരിയെന്നുമുളള തരത്തിലാണ് ഉളളത്. സര്‍ക്കാരിനെ രക്ഷിക്കാനോ മുഖ്യമന്ത്രിയെ രക്ഷിക്കാനോ ആണോ എന്നൊന്നും തോന്നുന്നില്ല. സ്വപ്ന സുരേഷ് ഒരു സാധാരണ സ്ത്രീയാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് വളരെ വ്യക്തമായി അവര്‍ മറുപടി പറയുന്നുണ്ട്”.

‘അവര്‍ തെറ്റ് ചെയ്തു എന്നത് അവര്‍ അംഗീകരിക്കുന്നുണ്ട്. അതല്ലെങ്കില്‍ തെറ്റ് ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചു. തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവര്‍ സമൂഹത്തില്‍ നല്ല കുട്ടികളായി നടക്കുന്നു. എല്ലാ കുറ്റങ്ങളും സ്വപ്ന സുരേഷിന്റെ തലയില്‍ കെട്ടി വെച്ച് അവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. അതിനെതിരെയാണ് സ്വപ്ന പ്രതികരിച്ച് കണ്ടത്. ജയില്‍, ആത്മഹത്യ എന്നീ ഓപ്ഷന്‍സേ അവര്‍ക്കുളളൂ”.

‘ശിവശങ്കര്‍ ഒരു നത്തോലിയല്ല. വലിയൊരു തിമിംഗലമാണ്. അദ്ദേഹത്തിന്റെ പ്രേരണയാല്‍ സ്വപ്ന ചിലത് ചെയ്യുന്നു. ജയിലില്‍ ക്രൂരമായ പീഡനങ്ങള്‍ അനുഭവിച്ച് പുറത്ത് വന്ന് ഒറ്റയായി നില്‍ക്കുന്ന ആ സ്ത്രീയുടെ പുറത്ത് എല്ലാ കുറ്റങ്ങളും കെട്ടിവെക്കുന്നു. ഇവരെ പിന്തുണയ്ക്കാന്‍ ഒരു വനിതകളും ഇവിടെ ഇല്ലേ. വനിതകള്‍ക്ക് വേണ്ടി ഒരുപാട് സംഘടനകളുണ്ട്. അവരാരും സ്വപ്നയ്ക്ക് അനുകൂലമായി ഒരു വാക്ക് പോലും പറയാന്‍ വരുന്നില്ല”.

‘കഴിവില്ലാത്ത ഒരു ഭര്‍ത്താവുളളപ്പോള്‍ സ്ത്രീ തെറ്റ് ചെയ്തേക്കാം. അതിന് ന്യായീകരണം കാണുന്നുണ്ട്. അവര്‍ക്ക് വലിയ വിദ്യാഭ്യാസം ഒന്നും ഇല്ല. എന്നിട്ടും കോണ്‍സുലേറ്റ് ജനറലിന് വേണ്ടി ജോലി ചെയ്യാനുളള കഴിവും സാമര്‍ത്ഥ്യവും ബുദ്ധിയും അവര്‍ക്കുണ്ട്. ആ കഴിവിനെ മുതലാക്കുകയായിരുന്നു. ഒന്നും അവര്‍ ഒറ്റയ്ക്ക് ചെയ്തതല്ലലോ. ചെയ്യിച്ചതാണല്ലോ. മൂന്ന് വര്‍ഷമായി ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ ഭാഗമാണ് എന്നവര്‍ തുറന്ന് പറഞ്ഞതാണല്ലോ”.

‘വിദേശത്ത് ടൂറൊക്കെ പോകും. അപ്പോള്‍ സ്വാഭാവികമായും അവര്‍ ഒരു മുറിയില്‍ ആയിരിക്കുമല്ലോ കിടക്കുന്നത്. സന്യാസ ജീവിതമൊന്നും അല്ലല്ലോ. അങ്ങനെ ഉള്ളൊരു സ്ത്രീയെ അപകട സമയത്ത് തള്ളിപ്പറയുന്നത് ശരിയാണോ. അതിനെതിരെ ആരും ഒന്നും പ്രതികരിക്കാത്തത് എന്താണ്. അവര്‍ തെറ്റുകുറ്റങ്ങള്‍ ഏറ്റുപറയുമ്പോള്‍ വനിതാ സംഘടനകളും സാഹിത്യകാരന്മാരും ഒന്നും പിന്തുണയുമായി വരാത്തത് തെറ്റാണ്. പശ്ചാത്താപം ആണല്ലോ എല്ലാത്തിന്റെയും പ്രായച്ഛിത്തം. അവര്‍ പശ്ചാത്തപിച്ച് കഴിഞ്ഞു”.