ഭരണകൂട ഭീകരത: നാളെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച ഭരണകൂട ഭീകരതയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തും. വൈകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആഹ്വാനം ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.

കേരളത്തിന്റെ യുവശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം സംസ്ഥാനത്തെ സംഘര്‍ഷഭരിതമാക്കിയിരിക്കുകയാണ്. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളില്‍നിന്നു മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന പരാക്രമങ്ങളാണിത്. എല്ലാ മേഖലകളും വലിയ തകര്‍ച്ച നേരിട്ടുന്നു. ക്ഷേമപെന്‍ഷനുകളും മറ്റു പെന്‍ഷനുകളും ലഭിക്കാതെ പാവപ്പെട്ടവര്‍ വലിയ ബുദ്ധിമുട്ടിലാണ്. സപ്ലൈക്കോ കടകള്‍ കാലിയായതോടെ സാധരണക്കാരുടെ വയറും കാലിയായി. സാമ്പത്തിക പ്രതിസന്ധി എല്ലാ ജനവിഭാഗങ്ങളെയും വരിഞ്ഞുമുറുക്കുന്നു. ആശുപത്രികളില്‍ പേരിനുപോലും മരുന്നില്ല.

പരിതാപകരമായ അവസ്ഥയില്‍ക്കൂടി കടന്നുപോകുന്ന ജനങ്ങളെ വീണ്ടും സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. ചോദ്യം ചെയ്യുന്നവരെ ജയിലിടച്ച് നിശബ്ദമാക്കാനാണ് പിണറായി ശ്രമിക്കുന്നത്. രാഹുലിനെ പിന്തുടര്‍ന്ന് അനേകായിരങ്ങള്‍ ജയിലില്‍ പോകാന്‍ തയാറായി നില്ക്കുന്നു എത്രപേരെ ജയിലിലടച്ചാലും സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ജനദ്രോഹനടപടികളെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.