കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ കൂട്ടഅവധി, 14 പേർക്കെതിരെ നടപടിയെടുത്തു

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ കൂട്ടഅവധി എടുത്ത സംഭവത്തിൽ 14 കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. കെ.എസ്.ആർ.ടി.സി. പത്തനാപുരം യൂണിറ്റിൽ 2024 ഏപ്രിൽ 29, 30 തീയതികളിൽ അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന 10 സ്ഥിരവിഭാഗം ഡ്രൈവർമാരെ സ്ഥലംമാറ്റുകയും നാല് ബദലി വിഭാഗം ഡ്രൈവർമാരെ സർവീസിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തു.

യാത്രക്കാരെ ബുദ്ധിമുട്ടിച്ച് യാതൊരു മുന്നറിയിപ്പുമില്ലാതെ ജീവനക്കാർ കൂട്ടമായി അവധിയെടുക്കുകയായിരുന്നു. ജീവനക്കാർ കൂട്ടത്തോടെ അവധി എടുത്തതോടെ പത്തനാപുരം യൂണിറ്റിലെ നിരവധി സർവീസുകൾ റദ്ദ് ചെയ്യേണ്ട സാഹചര്യം ഉണ്ടാവുകയും കെ.എസ്.ആർ.ടി.സി. സർവീസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടും കെ.എസ്.ആർ.ടി.സിയ്ക്ക് 1,88,665 രൂപയുടെ സാമ്പത്തികനഷ്ടം ഉണ്ടാവുകയും ചെയ്തു.

സംഭവത്തിൽ ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചതെന്ന് കെ.എസ്.ആർ.ടി.സി. ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പ്രമോജ് ശങ്കർ അറിയിച്ചു. കെ.എസ്.ആർ.ടി.സി. സർവീസുകളെ മാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരാണ് ഉള്ളത്. ഇത്തരത്തിൽ അപ്രതീക്ഷിതമായി സർവീസുകൾ റദ്ദ് ചെയ്യുന്നത് കെ.എസ്.ആർ.ടി.സിയിലെ സ്ഥിരം യാത്രക്കാരെ മറ്റു യാത്രാമാർഗ്ഗങ്ങൾ തേടുന്ന സാഹചര്യത്തിലേക്ക് എത്തിക്കും

ഒരു വിഭാഗം ജീവനക്കാരുടെ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ രീതികൾ ഒരുതരത്തിലും അനുവദിക്കാൻ കഴിയില്ലെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ തുടർന്നും ഉണ്ടാകുമെന്നും ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പ്രതികരിച്ചു.