കെഎസ്ആർടിസി ബസിനുള്ളിൽ യുവാവിനെ മർദ്ദിച്ച കെഎസ്ആർടിസി സസ്‌പെൻഷൻ

തിരുവനന്തപുരം കാട്ടാക്കടയിൽ ബസിനുള്ളിൽ വെച്ച് യുവാവിനെ മർദ്ദിച്ച കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ നടപടി. വെള്ളറട ഡിപ്പോയിലെ സുരേഷ് കുമാറിനെയാണ് കെഎസ്ആർടിസി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഗുരുതര ചട്ടലംഘനമാണ് സുരേഷിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കെഎസ്ആർടിസിയുടെ കണ്ടെത്തൽ. ശനിയാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു നടപടിക്കിടയാക്കിയ സംഭവം. ബാലരാമപുരം സിസിലിപുരം സ്വദേശിയായ ഋതിക് കൃഷ്ണനെയാണ് സുരേഷ് കുമാർ മർദ്ദിച്ചത്. യുവാവിന്റെ പരാതിയിൽ കാട്ടാക്കട പൊലീസ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.

തിരുവനന്തപുരത്ത് നിന്നും കാട്ടാക്കടയിൽ എത്തിയ ബസിൽ ഒരു സീറ്റിൽ ഇരിക്കുകയായിരുന്നു ഋതികും പെൺ സുഹൃത്തും. ബസിൽ കയറിയ സമയം മുതൽ സുരേഷ് കുമാർ തന്നെ നോക്കുന്നുണ്ടായിരുന്നുവെന്ന് യുവാവ് പറഞ്ഞിരുന്നു. ബസ് കാട്ടാക്കടയിൽ എത്തിയതോടെ സുരേഷ് മോശമായി സംസാരിച്ചെന്നാണ് ഋതിക്കിന്റെ പരാതി.

അനാവശ്യം പറയുന്നോ എന്ന് ചോദിച്ചതോടെ ടിക്കറ്റ് മെഷ്യൻ ഉപയോഗിച്ച് സുരേഷ് കുമാർ തലക്ക് അടിക്കുകയും ഷർട്ടിൽ പിടിച്ച് തള്ളി താഴെയിട്ടു മർദ്ദിച്ചുവെന്നുമാണ് യുവാവിന്റെ പരാതി. ബസിൽ കയറാൻ എത്തിയ ആരോ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വെള്ളറട ഡിപ്പോയിലെ കണ്ടക്ടറായ സുരേഷ് കുമാറിനെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നു. യാത്രക്കാരോട് മോശമായി പെരുമാറിയതിന് ഇയാൾക്കെതിരെ നേരത്തെയും കെഎസ്ആർടിസി നടപടി സ്വീകരിച്ചിട്ടുണ്ട്.