മാസം 220 കോടിയിലേറെ രൂപയുടെ വരുമാനം, എന്നിട്ടും പ്രതിസന്ധിയോ? മാസം 20നകം മുഴുവൻ ശമ്പളവും നൽകണം, കെഎസ്ആർടിസിയോട് ഹൈക്കോടതി

തിരുവനന്തപുരം: മാസം 220 കോടിയിലേറെ രൂപയുടെ വരുമാനമുള്ള കെഎസ്ആർടിസി എങ്ങനെയാണ് പ്രതിസന്ധിയിലേക്ക് പോകുന്നത് എന്ന് മനസ്സിലാകുന്നില്ല. ഈ മാസം 20 നകം മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ കെഎസ്ആർടിസി എംഡി ഹാജരായി വിശദീകരണം നൽകണം.
ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ വൈകിയതിൽ കെഎസ്ആർടിസിക്കെതിരെ ഹൈക്കോടതി. ശമ്പളം നൽകിയില്ലെങ്കിൽ കെഎസ്ആർടിസി എംഡി ഹാജരായി വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി. മാസം 220 കോടിയിലേറെ രൂപയുടെ വരുമാനമുള്ള കെഎസ്ആർടിസി എങ്ങനെയാണ് പ്രതിസന്ധിയിലേക്ക് പോകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

അതേസമയം സർക്കാർ ധനസഹായമായ 30 കോടി ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലതാമസം ഇല്ലാതെ ശമ്പളം വിതരണം ചെയ്യുമെന്നും കെഎസ്ആർടിസി അറിയിച്ചു. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് 11 കോടി രൂപ മാറ്റിവെക്കേണ്ടി വന്നതാണ് ശമ്പള വിതരണ പ്രതിസന്ധിക്ക് കാരണമായതെന്ന് കെഎസ്ആർടിസി വിശദീകരിച്ചു.

അതേ സമയം, കെഎസ്ആർടിസിയിൽ ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ വേറിട്ട പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ രംഗത്തെത്തിയിരുന്നു. ശമ്പളമില്ലാത്തതിനാൽ കൂലിപ്പണി എടുക്കാൻ അവധി ചോദിച്ചായിരുന്നു കെഎസ്ആർടിസി ഡ്രൈവർ അജുവിൻറെ പ്രതിഷേധം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ അജുവാണ് കൂലിപ്പണിക്ക് പോകാൻ 3 ദിവസത്തെ അവധി ചോദിച്ചത്. കുടുംബം പോറ്റാൻ നിവൃത്തിയില്ലാതെയാണ് അവധിക്കപേക്ഷിച്ചതെന്ന് ഡ്രൈവർ എം സി അജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും കാശില്ല. ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും അജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എന്നാൽ ശമ്പളം മുടങ്ങിയതിൽ ധനവകുപ്പിനെ പഴിക്കുകയാണ് മന്ത്രി ആന്റണി രാജു. സർക്കാർ നൽകി വരുന്ന സഹായധനം കൈമാറാത്തതാണ് കെഎസ്ആർടിസിയിൽ ശമ്പള വിതരണം നീളാൻ കാരണം. സാമ്പത്തിക പ്രതിസന്ധിയിൽ ഓടുന്ന കെഎസ്ആർടിസി, സർക്കാർ നൽകിവരുന്ന സഹായം കൊണ്ടാണ് ശമ്പളം നൽകുന്നത്. എല്ലാമാസവും അഞ്ചാം തീയതിക്ക് മുമ്പായി ആദ്യഗ‍ഡു നൽകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നിട്ടും പലകുറി ഇത് പാളി. മൂന്ന് മാസം മുമ്പ് വരെ 50 കോടി രൂപയാണ് സർക്കാർ സഹായമായി നൽകിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം അത് മുപ്പത് കോടിയായി ചുരുക്കി. ഈ മാസം ഇതുവരെ ശമ്പളം നൽകിയിട്ടുമില്ല.

കഴിഞ്ഞ വർഷവും സമാനമായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം വൈകിയിരുന്നു. ഓണത്തിനുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കാനാണ് മാനേജ്മെൻറ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് തൊഴിലാളി യൂണിയനുകൾ കുറ്റപ്പെടുത്തുന്നു. രണ്ട് മാസത്തെ പെൻഷനും കൊടുത്ത് തീർക്കാനുണ്ട്. കെഎസ്ആർടിസിയും ധന, സഹകരണ വകുപ്പുകളും തമ്മിലുള്ള കരാർ പ്രകാരമാണ് നിലവിൽ പെൻഷൻ നൽകിവരുന്നത്. ജൂണിലാണ് പുതിയ കരാർ ഒപ്പുവയ്ക്കുന്നത്. ഇത് വൈകിയതാണ് പെൻഷനും മുടങ്ങാൻ കാരണം.