തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിതരണത്തിനായി 110 കോടി ധനവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമാണ് അനുവദിച്ചത്. ശമ്പളം മുടങ്ങിയതിൽ ധനവകുപ്പിനെ പഴിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. എന്നാൽ അനുവദിച്ച തുക ഇതുവരെ ലഭിച്ചിട്ടില്ലെന്നും കിട്ടുന്ന മുറയ്‌ക്ക് വിതരണം ചെയ്യുമെന്നും ആൻറണി രാജു പറഞ്ഞു.
ഈ തുക കെഎസ്ആർടിസി നൽകാനുള്ള വായ്പക്കുടിശിക ഇനത്തിൽ ബാങ്കുകൾ ഈടാക്കി. വരുമാനത്തിൽനിന്നു മിച്ചംപിടിച്ച് ജീവനക്കാരുടെ പിഎഫ്, എൽഐസി, നാഷനൽ പെൻഷൻ സ്കീം എന്നിവ അടയ്ക്കുകയായിരുന്നു. ധനവകുപ്പ് നൽകാത്ത സ്ഥിതിക്ക് ജീവനക്കാരുടെ പിഎഫ് അടയ്ക്കുന്നതിനും മറ്റുമായി കരുതിയിരുന്ന തുകയെടുത്താണു ശമ്പളം നൽകുന്നതെന്നും ആന്റണി രാജു പറഞ്ഞിരുന്നു.
രണ്ടാം ഗഡു ശമ്പളവിതരണം ചെയ്യണമെങ്കിൽ 40 കോടി രൂപ അധികമായി വേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു. അതിനിടെ ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകൾ തിരുവനന്തപുരത്തെ ചീഫ് ഓഫീസ് ഉപരോധിച്ചു. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം വിതരണം ചെയ്യുമെന്നായിരുന്നു ജീവനക്കാർക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പ്. മാസം പകുതിയാകുമ്പോഴും ആദ്യ ഗഡു പോലും വിതരണം ചെയ്യാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.