കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്കിട്ട് എട്ടിന്റെ പണി, അരിയും സബ്സിഡിയും നിർത്തലാക്കി സർക്കാർ, അടച്ചുപൂട്ടേണ്ട അവസ്ഥ

തിരുവനന്തപുരം: സർക്കാർ കൊട്ടിഘോഷിച്ച കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് എട്ടിന്റെ പണി, സബിസിഡിയ്ക്ക് പിന്നാലെ സബ്‌സിഡി വിലയ്ക്ക് നൽകിയിരുന്ന അരിയും നിർത്തലാക്കി സർക്കാർ. പിടിച്ചുനിൽക്കാനാകാതെ പൂട്ടേണ്ട ഗതിയിലാണ് സംസ്ഥാനത്തെ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ.

ഊണിനു സർക്കാർ നൽകിയിരുന്ന 10 രൂപ സബ്‌സിഡി നിർത്തലാക്കിയതിനു പിന്നാലെ സംസ്ഥാന സർക്കാർ കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സബ്‌സിഡി വിലയ്ക്ക് നൽകിയിരുന്ന അരിയുമാണ് ഇപ്പോൾ നിർത്തലാക്കി.

അരിവില കുതിയ്ക്കുന്നു. കിലോയ്ക്ക് 40 രൂപയ്ക്ക് മുകളിലായി ഇപ്പോഴത്തെ അരി വില. ഇതു വാങ്ങി വേണം 30 രൂപയ്ക്ക് ഊണ് വിളമ്പാൻ. പണമടച്ചു വാങ്ങാൻ എത്തിയപ്പോഴാണ് സബ്‌സിഡി അരി നിർത്തലാക്കിയെന്ന് ഇവർ അറിയുന്നത്. കഴിഞ്ഞ വർഷം നിർത്തലാക്കിയ ഊണിന്റെ സബ്‌സിഡി ഇനത്തിലും കിട്ടാനുണ്ട് ലക്ഷങ്ങൾ. ഇതോടെ കടത്തിന് മുകളിൽ കടത്തിലാണിവർ. പച്ചക്കറിക്കും പലചരക്കിനും മീനിനും എല്ലാം വില കുതിക്കുകയാണ്. ഈ അവസ്ഥയിൽ സംരംഭം നടത്തികൊണ്ട് പോകാൻ പറ്റാത്ത സ്ഥിതിയാണ്.

അരിയുടെ പ്രതിസന്ധി അറിയിച്ചപ്പോൾ ഊണിനു വിലകൂട്ടാനാണ് നിർദ്ദേശം കിട്ടിയത്. സാധാരണക്കാരന് ഇത് താങ്ങാനാവില്ലെന്ന് ജനകീയ ഹോട്ടൽ ജീവനക്കാർ പറയുന്നു. വില കൂട്ടി ലാഭം കൊയ്യണമെന്ന് ഇവരാരും ആഗ്രഹിക്കുന്നില്ല. അന്നന്നത്തെ അന്നത്തിനു വേണ്ടിയാണ് സംരംഭം.ഈ നില പോയാൽ ജനകീയ ഹോട്ടലിൽ ഊണു വിളമ്പണമെങ്കിൽ സ്വന്തം വീട് പട്ടിണിയാക്കേണ്ടി വരുമെന്ന ഗതികേടിലാണിവ‍ർ.