ബ്രിട്ടീഷ് പാർലമെന്റിൽ ഇനി മലയാളി ശബ്ദം, ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സോജൻ ജോസഫ് വിജയിച്ചു

ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മലയാളിക്ക് വിജയം. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായി സോജൻ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡാമിയന്‍ ഗ്രീനിനെയാണ് സോജന്‍ ജോസഫ് പരാജയപ്പെടുത്തിയത്.

കൺസർവേറ്റീവ് പാർട്ടിയുടെ 139 വർഷത്തെ വിജയഗാഥക്ക് വിരാമമിട്ടാണ് ആഷ്ഫോർഡിൽ നിന്നും ലേബർ പാർട്ടിയുടെ ആദ്യ എം.പിയായി സോജൻ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്. സിറ്റിംഗ് എം.പി. ഡാമിയൻഗ്രീനിൻ്റെ 27 വർഷത്തെ കുത്തക സീറ്റാണ് സോജൻ ജോസഫ് എന്ന കോട്ടയംകാരൻ പിടിച്ചെടുത്തത്.

കോട്ടയം കൈപ്പുഴ സ്വദേശിയാണ് സോജൻ ജോസഫ്. ആഷ്ഫെ‌ഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്റൽ ഹെൽത്ത് നഴ്സിങ് മേധാവിയുമാണ് സാജൻ ജോസഫ്. വില്യം ഹാര്‍വെ ഹോസ്പിറ്റലില്‍ മാനസികാരോഗ്യ വിഭാഗത്തില്‍, മെന്റല്‍ ഹെല്‍ത്ത് നഴ്‌സ് ആയിട്ടാണ് ജോലിയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് ആഷ്‌ഫോര്‍ഡിലേക്ക് മാറി. 2015 ലാണ് സോജന്‍ ജോസഫ് ലേബര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത്.