ലിൻസിയെ ചവിട്ടി കൊലപ്പെടുത്തിയത് വിദേശയാത്രയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ, വീട്ടുകാരെ അറിയിച്ചത് കുളിമുറിയിൽ വീണതെന്ന്, വിവരങ്ങളിങ്ങനെ

കൊച്ചി : രണ്ടു ദിവസം മുൻപാണു പാലക്കാട് വെണ്ണക്കര തിരുനെല്ലായി മോഴിപുലം ചിറ്റിലപ്പിള്ളി വീട്ടിൽ പോൾസന്റെയും ഗ്രേസിയുടെയും മകൾ ലിൻസിയെ (26) ഹോട്ടലിൽ അബോധാവസ്ഥയിൽ കണ്ടത്. യുവതിയെ ഒപ്പം താമസിച്ചിരുന്ന യുവാവ് കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച തർക്കത്തെ തുടർന്നാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ തൃശൂർ തൃത്തല്ലൂർ ജെസിൽ ജലീലിനെ (36) ആണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇവരുടെ വിദേശയാത്ര, കടബാധ്യതകൾ എന്നിവ പറഞ്ഞ് രണ്ടു പേർക്കുമിടയിൽ തർക്കം ഉണ്ടായി. ഇതിനിടെ
ജെസിൽ ലിൻസിയുടെ മുഖത്ത് അടിച്ചു. താഴെവീണ ലിൻസിയെ ചവിട്ടി അവശനിലയിലാക്കി. ബോധരഹിതയായ ലിൻസിയെ ആശുപത്രിയിൽ കൊണ്ടുപോയില്ല. ലിൻസി കുളിമുറിയിൽ വീണു ബോധം നഷ്ടപ്പെട്ടതായി പെൺകുട്ടിയുടെ വീട്ടുകാരെ വിളിച്ചറിയിച്ചു. അവർ എത്തി യുവതിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

യുവതിയുടെ തലയ്ക്കേറ്റ ക്ഷതമാണു മരണകാരണമായാത്. മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിച്ച് രാവിലെ 9 മണിക്ക് പാലക്കാട് ചക്കാന്തറ സെന്റ് റാഫേൽ കത്തീഡ്രൽ സെമിത്തേരിയിൽ സംസ്കരിക്കും. സംഭവത്തിന് പിന്നാലെ തന്നെ യുവതിക്കൊപ്പം താമസിച്ചിരുന്ന ജലീലിനെ പോലീസ് പിടികൂടിയിരുന്നു.