മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ ; സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയുടെ മരണത്തിൽ ദുരൂഹത

ബദിയഡുക്ക: യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടിയം സ്വദേശിനി നീതു കൃഷ്ണന്റെ (30) മൃതദേഹമാണ് വീട്ടിനകത്ത് തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇവർ തന്റെ ആണ്‍സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. യുവതിയുടെ സുഹൃത്ത് വയനാട് പുല്‍പ്പള്ളി സ്വദേശി ആന്റോയെ (32) തിങ്കളാഴ്ചമുതല്‍ കാണാനില്ല . ഇയാള്‍ക്കൊപ്പം ജോലി ചെയ്യുന്ന മറുനാടന്‍ തൊഴിലാളിയെയും കാണാതായതായാണ് വിവരം.

ബദിയഡുക്ക ഏല്‍ക്കാനയിലെ ഷാജിയുടെ റബ്ബര്‍തോട്ടത്തില്‍ ടാപ്പിങ് ജോലിക്കെത്തിയവരാണ് നീതുവും ആന്റോയും. ഇവര്‍ താമസിച്ചിരുന്ന നാലുകെട്ടിനു സമാനമായ വീട്ടിനകത്തായിരുന്നു തുണിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം. ദുര്‍ഗന്ധം പരന്നതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ ബുധനാഴ്ച വൈകീട്ടോടെ മേല്‍ക്കൂരയില്‍ കയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ബദിയഡുക്ക എസ്.ഐ. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. കൊല്ലപ്പെട്ട നീതു ഇതിനു മുന്‍പ് ഒരു വിവാഹം കഴിച്ചിട്ടുണ്ട്. അതില്‍ ഒരു മകളുമുണ്ട്. ആദ്യ ഭര്‍ത്താവ് മരിച്ചതിനുശേഷമാണ് ഇയാള്‍ക്കൊപ്പം നീതു കഴിയുന്നത്. നാലുവര്‍ഷമായി ഇവര്‍ ഒരുമിച്ച് താമസിച്ചുവരികയാണ്. ആന്റോ മൂന്ന് വിവാഹം കഴിച്ചിരുന്നതായാണ് വിവരം.

ഇരുവരും തമ്മിൽ വെള്ളിയാഴ്ച വൈകിട്ട് വഴക്കുണ്ടായതായും ഇതിനുശേഷം യുവതിയെ പുറത്തൊന്നും കണ്ടിട്ടില്ലെന്നുമാണ് വീടിനു സമീപത്തുള്ള ഷെഡില്‍ താമസിക്കുന്നവര്‍ പറയുന്നു. ബദിയഡുക്കയില്‍ ടാപ്പിങ് ജോലിക്കായി ഒന്നരമാസം മുന്‍പാണ് ഇരുവരും എത്തിയത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.