അമ്മയും രണ്ടു പെൺകുട്ടികളും തീ കൊളുത്തി മരിച്ചു, രക്ഷിക്കാൻ ശ്രമിച്ച പിതാവുൾപ്പെടെ 4 മരണം

വില്ലുപുരം. തമിഴ്നാട്ടിൽ തീകൊളുത്തി അമ്മയും രണ്ടു പെൺകുട്ടികളും മരിച്ചു. എം. ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെൺകുട്ടികളുമാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ് പൊന്നുരംഗം (78) ശ്വാസംമുട്ടി മരിച്ചു. യുവതിയുടെ സഹോദരൻമാർക്ക് പരുക്കേറ്റു. പെൺകുട്ടികളെ കെട്ടിപ്പിടിച്ചശേഷം യുവതി തീകൊളുത്തുകയായിരുന്നു.

ഭർത്താവുമായി അകന്ന് യുവതി കുട്ടികളുമായി രണ്ടു വർഷമായി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. ഭർത്താവിന്റെ അടുത്തേക്ക് തിരിച്ചു പോകുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

പൊന്നുരംഗത്തിന്റെ നിർദേശപ്രകാരം യുവതിയുടെ ഭർത്താവ് മുധുരൈ വീരനെ ചർച്ചയ്ക്കായി കൂട്ടിക്കൊണ്ടുവന്നിരുന്നു.

വീടിന് മുൻപിൽ യുവതിയുടെ പിതാവും സഹോദരങ്ങളും മധുരൈ വീരനോട് സംസാരിക്കുമ്പോൾ വീടിനുള്ളിൽ നിന്നും കരച്ചിൽ കേൾക്കുകയായിരുന്നു. ഓടിച്ചെന്നപ്പോൾ യുവതിയും കുട്ടികളും തീയിലകപ്പെട്ടു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവും ശ്വാസം മുട്ടി മരിക്കുകയായിരുന്നു.