നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ ഒമ്പത് മണിക്ക് ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തോട് കൂടിയാണ് സമ്മേളനത്തിന്‍റെ തുടക്കം. ഗവർണർ 8.50 ഓടെ നിയമസഭയ്ക്ക് മുന്നിലെത്തും. മുഖ്യമന്ത്രിയും സ്പീക്കറും, പാർലമെന്‍ററികാര്യ മന്ത്രിയും ചേർന്നാണ് ഗവർണറെ സ്വീകരിക്കേണ്ടത്.

പുതിയ മന്ത്രിമാരുടെ സതൃപ്രതിജ്ഞ വേദിയിൽ മുഖ്യമന്ത്രിയോട് മുഖം തിരിച്ച ഗവർണറുടെ ഇന്നത്തെ നീക്കങ്ങള്‍ സർക്കാരും ഉറ്റ് നോക്കുന്നുണ്ട്. മുഖ്യമന്ത്രി ബൊക്കെ നല്‍കി സ്വീകരിക്കുമ്പോള്‍ ഗവർണറുടെ പ്രതികരണം എന്തായിരിക്കും എന്ന ആകാംഷ സർക്കാരിനുണ്ട്. കേന്ദ്രത്തിനെതിരായ വിമർശനങ്ങള്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് ഗവർണർ വായിക്കുമോ എന്നതാണ് മറ്റൊരു ചോദ്യം.

പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവർണർ വിട്ട് കളഞ്ഞാലും മന്ത്രിസഭ അംഗീകരിച്ച പ്രസംഗം മുഴുവനായി സഭാ രേഖയുടെ ഭാഗമാകും. നയ പ്രഖ്യാപനം കഴിഞ്ഞ് 29 ന് വീണ്ടും സഭ സമ്മേളനം ചേരുന്നതോടെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ കേരളത്തിലെ കേളികൊട്ടിന് തുടക്കമാകും. പ്രതിപക്ഷത്തിന് മുന്നില്‍ വിഷയങ്ങള്‍ നിരവധി. എക്സാലോജികില്‍ തുടങ്ങി, നവകേരള സദസിനെതിരായ പ്രതിഷേധത്തിലെ പൊലീസ് നടപടികള്‍ വരെ നിയമസഭയിൽ കത്തിപ്പടരും.