‘ലോകകപ്പ് നിൽക്കട്ടെ, ലോക്കപ്പ് മർദ്ദനത്തെക്കുറിച്ച് പറ’; ജന ശ്രദ്ധ തിരിക്കാൻ വേൾഡ് കപ്പ് പോസ്റ്റ്.

കൊച്ചി. കിളിക്കൊല്ലൂർ ലോക്കപ്പ് മർദ്ദനം ചർച്ചയാകുമ്പോൾ ജന ശ്രദ്ധ തിരിക്കാനെന്ന വണ്ണം ലോകകപ്പ് ഫുട്ബോളിനെക്കുറിച്ച് ചർച്ച ചെയ്യുന്ന ജനപ്രതിനിധികൾക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. സംസ്ഥാന പോലീസിനും ആഭ്യന്തര വകുപ്പിനും എതിരെ സോഷ്യൽ മീഡിയയിൽ ഇടത് അനുഭാവികൾ തന്നെ രംഗത്തെത്തുന്ന സമയത്ത് മുൻ മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ളവർ ലോകകപ്പ് ഫുട്ബോൾ ചർച്ച ചെയ്യുകയാണ്. എന്നാൽ ഇതിന് താഴെ രൂക്ഷ വിമർശനവുമായി അണികൾ രംഗത്തെത്തിയതോടെ എം എം മണിയടക്കം പ്രതിഷേധം ഏറ്റുവാങ്ങുകയാണ്.

‘വേൾഡ് കപ്പ്‌ ഫുട്ബോളിന്‌ ഇനിയും ഒരു മാസത്തോളം ഉണ്ട്‌.. അത്‌ ചർച്ച ചെയ്യാൻ ഒരുപാട്‌ സമയവും ഉണ്ട്‌’, ഇപ്പോൾ പോലീസ് മർദ്ദനത്തെക്കുറിച്ച് പറയൂവെന്നാണ് ഭൂരിഭാഗം അണികൾ ഉൾപ്പടെ ഉള്ളവർ ആവശ്യപ്പെടുന്നത്. പോലീസിന്‍റെ വീഴ്ചകൾ ചർച്ചയാകാതിരിക്കാൻ എംഎൽഎമാർ പ്രത്യേക അജണ്ടയുമായി രംഗത്തെത്തിയിരിക്കുകയാണെന്ന വിമർശനമാണ് ഒട്ടു മിക്കവരും ഉന്നയിക്കുന്നത്.

മുൻ മന്ത്രിയും എംഎൽഎയുമായ എംഎം മണി, എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ, വി ശിവൻകുട്ടി, വികെ പ്രശാന്ത്, ലിന്‍റോ ജോസഫ് തുടങ്ങിയവരാണ് പോസ്റ്റുകളും കമന്‍റുകളുമായി സോഷ്യൽ മീഡിയയിൽ ലോകകപ്പ് ഫുഡ്ബോൾ ചർച്ച തുടങ്ങുന്നത്. ഇവരുടെ കമന്‍റ് ബോക്സിൽ രൂക്ഷ പ്രതികരണമാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഇടത് നേതാക്കളുടെ ഫുട്ബോൾ ലോകകപ്പ് ചർച്ചയെ പരിഹസിച്ച് പി ജയരാജന്‍റെ മകൻ ജയിൻ രാജും രംഗത്തെത്തി എന്നതാണ് ശ്രദ്ധേയം. “പോലീസിന്‍റെ ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത്‌ പാവപ്പെട്ടവനല്ലേ. അത്‌ അവരായി.. അവരുടെ പാടായി എന്നാണ്‌ ചിലരുടെ നിലപാട്‌… അവനവന്‍റെ സ്വന്തക്കാർക്കോ മറ്റോ ആണെങ്കിൽ മാത്രമേ ചിലർക്ക്‌ ബോധോദയം ഉണ്ടാവൂ.. വേൾഡ് കപ്പ്‌ ഫുട്ബോളിന്‌ ഇനിയും ഒരു മാസത്തോളം ഉണ്ട്‌.. അത്‌ ചർച്ച ചെയ്യാൻ ഒരുപാട്‌ സമയവും ഉണ്ട്‌.” എന്നാണ് ജയിൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

കൊല്ലം കിളിക്കൊല്ലൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകന് ഉൾപ്പെടെ മർദ്ദനമേറ്റതാണ് പലരും ചൂണ്ടിക്കാട്ടുന്നത്. കോതമംഗലത്ത് എസ്എഫ്ഐ നേതാവിനെ പോലീസുകാരൻ മർദ്ദിച്ചതും അടുത്തിടെയാണെന്നും ഇവർ പറയുന്നു. “കപ്പ്‌ ആരടിച്ചാലും പോലീസിന്‍റെ തല്ല് ഡിവൈഎഫ്ഐക്ക് തന്നെ” എന്നാണ് എംഎൽഎമാരുടെ പോസ്റ്റുകൾക്ക് കീഴിലെ കമന്റുകളിൽ ഒന്ന്.

“ലോകകപ്പിന് ഇനിയും ഒരുമാസം സമയമുണ്ട്. കപ്പിനെ കുറിച്ചും ടീമിനെ കുറിച്ചുമൊക്കെ സംസാരിക്കുന്നതിലുള്ള ആവേശം പോലീസ് സ്റ്റേഷനിൽ നിന്നും ദിനം പ്രതി അടികൊണ്ടും കേസുകൾ വാങ്ങിയും ദുരിതം അനുഭവിക്കുന്ന സഖാക്കളുടെ ഈ പ്രശ്നത്തിലും ഇടപെടുന്നതിലും കാണിക്കണം. ഇതിന് താൽക്കാലികമായി ഒരു പരിഹാരമല്ല വേണ്ടത് അതിന് വേണ്ടിയുള്ള നടപടി എടുക്കണം.” എന്നും ചിലർ ആവശ്യപ്പെടുന്നു.

‘കപ്പിനും ചുണ്ടിനും ഇടയിലല്ല. ലാത്തിക്കും മൂന്നാം മുറയ്ക്കും ഇടയിലാണ് ഇവിടുത്തെ സാധാരണപ്പെട്ടവന്‍റെ ജീവിതം’. ‘പാവപെട്ട സഖാക്കളെ പോലീസ് സ്റ്റേഷനിൽ ഉരുട്ടുന്നു… ഇവിടെ അധികാരത്തിന്‍റെ ശീതളിമയിൽ പ്രിയപ്പെട്ട നേതാക്കൾ ബ്രസീലും അർജന്‍റീനയും പറഞ്ഞു കളിക്കുന്നു’ ഇങ്ങനെ പോകുന്നു ചില കമാറ്റുകളിൽ ചിലത്.