ലോക്കൽ സെക്രട്ടറി പകൽ സിപിഎമ്മും രാത്രി എസ്ഡിപിഐയും, ആലപ്പുഴ സിപിഎമ്മിൽ വീണ്ടും കൂട്ടരാജി

ആലപ്പുഴ . ആലപ്പുഴയിൽ CPM ലോക്കൽ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധത്തിന്റെ പേരിൽ ആലപ്പുഴ സിപിഎമ്മിൽ കൂട്ടരാജി. ചെങ്ങന്നൂർ ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ എസ്ഡ‍ിപിഐ ബന്ധത്തിന്റെ പേരിൽ പുതുതായി 14 സി പി എം അംഗങ്ങളാണ് പാർട്ടി വിട്ടിരിക്കുന്നത്.

ചെറുമിക്കാട്, ആഞ്ഞിലിച്ചുവട്, ഓട്ടാഫീസ് ബ്രാഞ്ചുകളിലെ മുഴുവൻ അംഗങ്ങളും രാജി നൽകി. രാജി നൽകിയവരിൽ വർഗ ബഹുജന സംഘടനകളുടെ ഭാരവാഹികളും മുതിർന്ന പാർട്ടി അംഗങ്ങളും ഉണ്ട്. ഫെബ്രുവരി ഒന്നിന് 38 പേർ പാർട്ടി ഏരിയാ ജില്ലാ നേതൃത്വങ്ങൾക്ക് നേരത്തേ രാജി നൽകിയിരുന്നതാണ്.

ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദിന് എസ്ഡിപിഐ നേതാവുമായുള്ള ബിസ്നസ് പങ്കാളിത്തം ആണ് വിവാദമായിരിക്കുന്നത്. ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആണ് കൂടുതൽ പ്രവർത്തകരുടെ രാജി ഉണ്ടായിരിക്കുന്നത്. സിപിഎം സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത വർഗീയ വിരുദ്ധ സദസ് നടത്താനും ലോക്കല്‍ സെക്രട്ടറി തയ്യാറാകാത്തതിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. ലോക്കൽ സെക്രട്ടറി പകൽ സിപിഎമ്മും രാത്രി എസ്ഡിപിഐയുമെന്ന് നേരത്തെ രാജിവച്ചവർ ആരോപിച്ചിരുന്നതാണ്.

എസ്ഡിപിഐ ബന്ധത്തെ ചൊല്ലി ആലപ്പുഴ സിപിഎമ്മിൽ പൊട്ടിത്തെറി ഉണ്ടാവുന്നത് മരിച്ച ആദ്യവാരത്തോടെയാണ്. ചെങ്ങന്നൂർ ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ എസ്ഡ‍ിപിഐ ബന്ധത്തെത്തുടർന്ന് 38 പാർട്ടി അംഗങ്ങൾ അന്ന് കൂട്ടത്തോടെ രാജി വെക്കുകയായിരുന്നു. ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദിന്റെ ബിസിനസ് പങ്കാളിയാണ് എസ്ഡിപിഐ നേതാവെന്ന് രാജിക്കത്ത് നൽകിയവർ അന്ന് ആരോപിച്ചിരുന്നു.