മന്ത്രി സജി ചെറിയാന് മാസം 85000 രൂപ വാടകയുടെ ആഡംബര വസതി ; വർഷം ചിലവ് 10 ലക്ഷത്തിലേറെ

തിരുവനന്തപുരം: സംസ്ഥാനസർക്കാർ കടമെടുപ്പ് തുടരുന്നതിനിടയിലും ചിലവ്ചുരുക്കലിന് യാതൊരു ഉദ്ദേശവും ഇല്ലെന്ന് വീണ്ടും തെളിയിച്ചു. മന്ത്രി സജി ചെറിയാന് പ്രതിമാസം 85000 രൂപ വാടകയുടെ ആഡംബര വസതി സർക്കാർ അനുവദിച്ചു. തിരുവനന്തപുരം തൈക്കാട് വില്ലേജിലുള്ള ഈശ്വര വിലാസം റെസിഡൻസ് അസോസിയേഷനിലെ 392 ആം നമ്പർ ആഡംബര വസതിയാണ് സജി ചെറിയാന്‍റെ താമസത്തിനായി സർക്കാർ വാടകക്ക് എടുത്തത്.

ഔട്ട് ഹൗസ് ഉൾപ്പെടെ വിശാല സൗകര്യമുള്ള വസതിയാണിത്. ഒരു വർഷം വാടക മാത്രം 10.20 ലക്ഷം ആകും. ഇതിന് പുറമെ കറന്റ് ചാർജ് , വാട്ടർ ചാർജ് തുടങ്ങിയവ. വാടക വീടിന്റെ മോടി പിടിപ്പിക്കൽ ടൂറിസം വകുപ്പ് ഉടൻ നടത്തുമെന്നാണ് വിവരം. സർക്കാർ മന്ദിരങ്ങൾ ഒഴിവ് ഇല്ലാത്തതു കൊണ്ടാണ് വാടകക്ക് വീട് എടുത്തതെന്നാണ് ഇതിൽ സർക്കാർ പറയുന്ന ന്യായീകരണം.

ചീഫ് വിപ്പിന് ഔദ്യോഗിക വസതിയായി നൽകിയതും വാടക വീടാണ്. 45000 രൂപയായിരുന്നു അതിന്റെ പ്രതിമാസ വാടക. കവടിയാറിലാണ് ചീഫ് വിപ്പ് താമസിക്കുന്നത്. ഇന്ധന സെസ് ഉൾപ്പെടെ നികുതി കൊള്ളയിൽ ഒരടിപോലും പിന്നോട്ടില്ലെന്ന് പറയുന്ന സർക്കാർ തന്നെയാണ് ഈ പകൽക്കൊള്ള നടത്തുന്നത്.