ഞങ്ങള്‍ പെറുക്കികള്‍ ആണ്, ജയമോഹന്റെ പ്രയോഗം സംഘപരിവാര്‍ പശ്ചാത്തലത്തില്‍ നിന്ന്- എം എ ബേബി

മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ തമിഴ്- മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ നടത്തിയ അധിക്ഷേപ പരാമർശങ്ങളില്‍ പ്രതികരിച്ച്‌ സിപിഎം നേതാവ് എം എ ബേബി. മഞ്ഞുമ്മല്‍ ബോയ്‌സ് കുടികാര പൊറുക്കികളിൻ കൂത്താട്ടം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ബ്ളോഗാണ് വിവാദമായത്. മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും പല മലയാള സിനിമകളെപോലെ ലഹരി ആസക്തിയെ സാമാന്യവത്‌‌കരിക്കുന്ന ചിത്രമാണിതെന്നും ജയമോഹൻ ആരോപിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയാണ് എം എ ബേബി. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മലയാളിയായ തമിഴ് എഴുത്തുകാരൻ ജയമോഹൻ എന്ന ജയമോഹൻ നായർ മലയാളികളെ അധിക്ഷേപിച്ചു നടത്തിയ ‘പെറുക്കികള്‍’ എന്ന പ്രയോഗം ജയമോഹന്റെ സംഘപരിവാർ പശ്ചാത്തലത്തില്‍ നിന്നു കൂടി വരുന്നതാണ്. മലയാളികളെയും കേരളത്തെയും അധിക്ഷേപിക്കാനുള്ള സംഘപരിവാർ ശ്രമത്തിന്റെ ഭാഗമാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന സിനിമയെ ചാരി ഒരു വിവാദമുണ്ടാക്കാൻ ജയമോഹൻ നടത്തുന്ന ശ്രമങ്ങള്‍. കേരളസ്റ്റോറി എന്ന സിനിമയുടെ ഒക്കെ പിന്നാലെയാണ് വിവാദവ്യവസായിയായ ജയമോഹന്റെ കർസേവ.

പക്ഷേ, എനിക്കു പറയാനുള്ളത് ഇതാണ്- അതെ, ഞങ്ങള്‍ പെറുക്കികള്‍ ആണ്! (പണ്ട് കേശവദേവും കെടാമംഗലം പപ്പുക്കുട്ടിയും രാമദാസും കൂടെ സ്വയം നല്കിയ വിളിപ്പേര് പറവൂരിലെ മൂന്നു പോക്രികള്‍ എന്നായിരുന്നു.) പക്ഷേ, ഈ പെറുക്കികള്‍ സംഘടിച്ച്‌, സമരം ചെയ്ത് ഇന്ത്യയിലെ ഏറ്റവും പുരോഗതിയുള്ള സമൂഹത്തെ സൃഷ്ടിച്ചു. ഈ പെറുക്കികള്‍ തന്നെയാണ് ജാതി ജന്മി നാടുവാഴി മേധാവിത്വത്തിന്റെ അടിത്തറ തകർത്തുവിട്ടത്. ഈ പെറുക്കികള്‍ ഉണ്ടാക്കിയ വിപ്ലവത്തില്‍ ജയമോഹനെപ്പോലെയുള്ള ആളുകള്‍ക്ക് അസ്വസ്ഥതയുണ്ട് എന്നത് തന്നെയാണ് ഞങ്ങളുടെ മഹത്വം.

ജയമോഹന്റെ അന്യഥാ ആകർഷകമായ പലരചനകളിലും ഒളിഞ്ഞും തെളിഞ്ഞും കടന്നുവരുന്ന സംഘപരിവാർ പ്രത്യയശാസ്ത്രം അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍ മാത്രമല്ല, ‘നൂറു സിംഹാസനങ്ങള്‍’ പോലുള്ള അതിപ്രശസ്ത കൃതികളില്‍ പോലും ഒരു സൂക്ഷ്മവായനയില്‍ വെളിപ്പെടുന്നതാണ്.

ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഖ്യാതസംഗീതജ്ഞരില്‍ അനന്യനായ ടി എം കൃഷ്ണയുടെ ‘പുറംപോക്ക് ‘ എന്ന ഒരു പാട്ട് ഉണ്ട്. അത് പുറംപോക്കിലെ പെറുക്കികളെയാണ് ആഘോഷിക്കുന്നത്. ആ പാട്ടാണ് ജയമോഹന്റെ അധിക്ഷേപത്തിന് തക്കമറുപടി.