പതിമൂന്നുകാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന് 61 വര്‍ഷം ജയിൽ ശിക്ഷ

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകന് 61 വര്‍ഷവും മൂന്നുമാസവും കഠിനതടവ് വിധിച്ച് കോടതി . ഒപ്പം 1.25 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. താഴേക്കോട് കാപ്പുപറമ്പ് കോടമ്പിവീട്ടില്‍ മുഹമ്മദ് ആഷിക്കിനെ(40)യാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രണ്ടുവകുപ്പുകള്‍ പ്രകാരം 55 വര്‍ഷവും മൂന്നുമാസവും കഠിനതടവും ഒരുലക്ഷം രൂപ പിഴയുമുണ്ട്.

കൂടാതെ പോക്സോ നിയമത്തിലെ വകുപ്പുപ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷവും മൂന്നുമാസവും അധിക തടവ് അനുഭവിക്കണം. പിഴ അടച്ചാല്‍ അതിജീവിതയ്‌ക്ക് ഒരുലക്ഷം രൂപ നല്‍കാനും ഉത്തരവായി.

കൂടാതെ ഇരകള്‍ക്കുള്ള നഷ്ടപരിഹാര പദ്ധതിയില്‍നിന്ന് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും നിര്‍ദേശിച്ചു. 2022-ല്‍ പെരിന്തല്‍മണ്ണ പൊലീസാണ് കേസെടുത്തത്.