ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരന്‍ പിടിയില്‍

കോഴിക്കോട്. ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ലഹരി കടത്തിയ സംഘത്തിലെ മുഖ്യ പ്രതി പോലീസ് പിടിയില്‍. കോഴിക്കോട് സ്വദേശിയായ അനഗേഷാണ് പോലീസ് പിടിയിലായത്. പ്രതിയെ ബെംഗളൂരുവിലെ ഒളിത്താവളത്തില്‍ നിന്നാണ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ ചേവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു.

ഡന്‍സാഫും ചേവായൂര്‍ പോലീസും ചേര്‍ന്ന് 2020 നവംബറില്‍ 16 കിലോ കഞ്ചാവ് ആളോഴിഞ്ഞ മുറിയില്‍ നിന്നും പിടികൂടിയിരുന്നു. ഈ മുറി അനഗേഷ് വാടകയ്ക്ക് എടുത്തതായിരുന്നു. ഇവിടെ വെച്ചാണ് പ്രതി കഞ്ചാവ് കച്ചവടം നടത്തിയത്. എന്നാല്‍ അന്ന് പോലീസിന് പ്രതിയെ പിടികൂടാന്‍ സാധിച്ചില്ല. ഇയാളുടെ ബൈക്ക് പോലീസ് പിടിച്ചെടുത്തുവെങ്കിലും സഹോദരന്റെ പേരിലേക്ക് മാറി ഇറക്കുകയായിരുന്നു.

ബെംഗളൂരുവിലേക്ക് കടന്ന പ്രതി ആദ്യം തിരുപ്പതിയില്‍ എത്തുകയും അവിടെ ഒരാഴ്ച നിന്നശേഷം മുംബൈയിലേക്ക് പോകുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ബെംഗളൂരുവില്‍ തിരിച്ച് എത്തിയതായി വിവരം ലഭിച്ചു. പിന്നീട് ദിവസങ്ങളോളം നിരീക്ഷിച്ച് പ്രതിയെ കണ്ടെത്തി.