മലപ്പുറത്ത് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം, മുഖ്യപ്രതി അറസ്റ്റിൽ

മലപ്പുറം∙ കൂട്ടായി പടിഞ്ഞാറേക്കരക്ക് സമീപം കാട്ടിലപ്പള്ളിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മുഖ്യപ്രതി അറസ്റ്റിൽ. കൊമ്പൻതറയിൽ മുഹമ്മദ്കുട്ടിയുടെയും ഹാജറയുടെയും മകൻ സാലിഹ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാട്ടിലപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖാണ് അറസ്റ്റിലായത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ആഷിഖും പിതാവും സഹോദരങ്ങളും ചേർന്നാണ് കൊല നടത്തിയത്.

ഇന്നലെ രാവിലെ സമീപത്തെ വീട്ടുവളപ്പിലാണ് സാലിഹിന്റെ മൃതദേഹം കണ്ടത്. കാർ കിടക്കുന്ന സ്ഥലം മുതൽ മൃതദേഹം കണ്ട സ്ഥലം വരെ ചോരപ്പാടുകളുണ്ടായിരുന്നു. സാലിഹിന്റെ ഇടത്തേ കാൽമുട്ടിനോടു ചേർന്നും നെഞ്ചിനോടു ചേർന്നും മുറിവുകളുണ്ട്. രക്തം വാർന്നാണ് മരിച്ചതെന്നാണു നിഗമനം. കാറിന്റെ മുൻ വശത്തെ ഗ്ലാസുകളും അടിച്ചു തകർത്ത നിലയിലായിരുന്നു.

വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെ, കൊല്ലപ്പെട്ടയാളും കൂടെയുണ്ടായിരുന്ന 2 പേരും കസ്റ്റഡിയിലുണ്ടായിരുന്ന ആളുമായി പടിഞ്ഞാറേക്കര പാണ്ടാഴിയിൽവച്ച് സംഘർഷമുണ്ടായി. കൊല്ലപ്പെട്ടയാളും കൂടെയുണ്ടായിരുന്നവരും പ്രദേശത്ത് ലഹരിവസ്തുക്കൾ എത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കസ്റ്റഡിയിലുണ്ടായിരുന്നയാൾ രണ്ടാഴ്ച മുൻപ് ഇവരെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് വെള്ളിയാഴ്ച ഇവർ തമ്മിൽ പ്രശ്നമുണ്ടായത്.