എമർജൻസി ലാൻഡിങ് ചതിച്ചു; സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി കൊച്ചിയിൽ പിടിയിൽ

കൊച്ചി.കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താനിരുന്ന സ്വര്‍ണമാണ് എറണാകുളം കസ്റ്റംസ് പിടികൂടി. കരിപ്പൂരില്‍ ഇറങ്ങേണ്ടിരൂന്ന വിമാനം നെടുമ്പാശേരിയില്‍ അടിയന്തരമായി ഇറക്കേണ്ടി വന്ന താണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി നെടുമ്പാശ്ശേരിയില്‍ പിടിയിലാകാന്‍ കാരണം. ജിദ്ദയില്‍ നിന്നു കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താനിരുന്ന സ്വര്‍ണമാണ് എറണാകുളം കസ്റ്റംസ് പിടികൂടിയത്.

മലപ്പുറം സ്വദേശി സമദ് ആണ് പിടിയിലായത്. അരയില്‍ തോര്‍ത്തു കെട്ടി അതിനകത്ത് ഒളിപ്പിച്ച 1650 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടര്‍ന്നു യാത്രക്കാരെ മുഴുവന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കി ടെര്‍മിനലിലേക്കു മാറ്റിയിരുന്നു. തുടര്‍ന്ന് ഇവരെ മറ്റൊരു വിമാനത്തില്‍ കരിപ്പൂരിലേക്കു കൊണ്ടുപോകുന്നതിനായി സുരക്ഷാ പരിശോധന നടത്തുമ്പോഴാണ് സമദ് പിടിയിലായത്.

ഇന്നലെ ജിദ്ദയില്‍നിന്നു പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം കോഴിക്കോട് ഇറക്കാനാവാതെ കൊച്ചിയിലേക്കു വഴി തിരിച്ചു വിടുകയായിരുന്നു. ഇവിടെ രണ്ടിലേറെ തവണ നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. കൊച്ചി വിമാനത്താവളത്തില്‍ ഒരു മണിക്കൂറിലേറെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്, സര്‍വ സജ്ജമാക്കിയ ശേഷം രാത്രി 7.19നായിരുന്നു വിമാനം ലാന്‍ഡ് ചെയ്തത്.