ട്രിനിഡാഡ്. വെസ്റ്റ് ഇൻഡീസിനെതിരായ ട്വൻറി-20 പരമ്പരയ്ക്കുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. ഇതു സംബന്ധിച്ചു ബിസിസിഐ ഔദ്യോഗിക മായി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ബിസിസിഐയുടെ വെബ്സൈറ്റിലെ താരങ്ങളുടെ പട്ടികയിൽ സഞ്ജുവിന്റെ പേരുമുണ്ട്. കോവിഡ് ബാധിച്ച ഓപ്പണർ കെ.എൽ. രാഹുലിന്റെ പേര് പട്ടികയിൽ ഇല്ല.
കെ.എൽ രാഹുലിന് പരിക്കേറ്റതിനാലാണ് അവസാന നിമിഷം സഞ്ജുവിനെ ടീമിൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദിന പരമ്പരക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സഞ്ജുവിനെ തേടി ഈ അവസരം എത്തിയിരിക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള പാരമ്പറയിൽ ആദ്യ മത്സരത്തിൽ വെള്ളിയാഴ്ച ട്രിനിഡാഡിലെ ബ്രയൻ ലാറ സ്റ്റേഡിയത്തിൽ നടക്കും.
സഞ്ജുവിനെ ടീമിലെടുത്തതായുള്ള ട്വീറ്റുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ടാ യിരുന്നു. രാഹുലിന് പകരം സഞ്ജുവിനെ ടീമിലെടുത്തേക്കുമെന്നു നേരത്തേ അഭ്യൂഹങ്ങളും ഉണ്ടായി. ഇതോടെ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലെ വിക്കറ്റ് കീപ്പർമാരുടെ എണ്ണം നാലായി. സഞ്ജുവിനു പുറമേ ദിനേഷ് കാർത്തിക്ക്, ഇഷാൻ കിഷൻ, ഋഷഭ് പന്ത് എന്നിവരും ടീമിലുണ്ട്. അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ അർധസെഞ്ചറിയുമായി തിളങ്ങിയിട്ടും ഇംഗ്ലണ്ടിനെതിരെ സഞ്ജുവി നെ കളിക്കാൻ ഇറക്കാതിരുന്നതും ചർച്ചയായി.
വെസ്റ്റിൻഡീസിനെതിരെ ഏകദിന പരമ്പരയിൽ സഞ്ജു തിളക്കമാർന്ന പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. രണ്ടാം ഏകദിനത്തിൽ 51 പന്തുകൾ നേരിട്ട സഞ്ജു 54 റൺസെടുത്ത ശേഷമാണ് പുറത്താവുന്നത്. മൂന്നു മത്സരത്തിലും വിക്കറ്റിനു പിന്നിലും സഞ്ജു തിളങ്ങി. പരുക്കിൽനിന്നു മുക്തനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലായിരുന്നു കെ.എൽ. രാഹുൽ. അതിനിടെ കോവിഡ് ബാധിച്ചതോടെ താരത്തിന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രതിസന്ധിയിലാവുകയായിരുന്നു.