എന്റെ പൊന്നുമോനെ അമ്മയെ ഇതിനകത്ത് മാത്രം നീ കയറ്റരുതെന്ന് ഞാന്‍ പറഞ്ഞുപോയി, മല്ലിക സുകുമാരന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനും നിര്‍മ്മാതാവുമൊക്കെയാണ് പൃഥ്വിരാജ് സുരുമാരന്‍. കാര്‍ കമ്പത്തിലും മുന്നില്‍ തന്നെയാണ് താരം. പുത്തന്‍ മോഡല്‍ വാഹനങ്ങളുടെ ഒരു കളക്ഷന്‍ തന്നെ പൃഥ്വിയുടെ ഗാരേജിലുണ്ട്. ഇപ്പോള്‍ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും കാര്‍ കമ്പത്തെ കുറിച്ച് പറയുകയാണ് അമ്മ മല്ലിക സുകുമാരന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക മനസ് തുറന്നത്.

പൃഥ്വിയുടേയും ഇന്ദ്രജിത്തിന്റേയും എല്ലാ വാഹനങ്ങളിലും കയറിയിട്ടുണ്ട്, ലോങ് ട്രിപ്പൊന്നും പോയതല്ല വണ്ടികള്‍ ഷോറൂമില്‍ നിന്ന് എടുത്ത് വരുന്ന വഴി തന്റെ വീട്ടില്‍ കയറുമൊന്നും അവിടെ വെച്ച് ഒന്ന് കയറുമെന്നുമായിരുന്നു. സത്യം പറഞ്ഞാല്‍ ഈ ലംബോര്‍ഗിനി എന്ന് പറയുന്ന വണ്ടിയില്‍ കയറിയപ്പോള്‍ ഇറങ്ങാന്‍ ക്രെയിന്‍ വേണ്ടി വരുമോ എന്ന് എനിക്ക് തോന്നിപ്പോയി. സത്യമാണ് ഇത്. എന്റെ പൊന്നുമോനെ അമ്മയെ ഇതിനകത്ത് മാത്രം നീ കയറ്റരുതെന്ന് ഞാന്‍ പറഞ്ഞുപോയി. നിന്റെ റേഞ്ച് റോവറും ബി.എം.ഡബ്ല്യുയുവും എല്ലാം കൊള്ളാം. പക്ഷേ ഇതിനകത്തു നിന്ന് ഇറങ്ങണമെങ്കില്‍, നമ്മള്‍ തൂങ്ങിപ്പിടിച്ച് കാല് വെളിയിലോട്ടൊക്കെ ഇട്ട് കഷ്ടപ്പെടണം. ഈ ലംബോര്‍ഗിനി നമ്മളെപ്പോലുള്ളവര്‍ക്ക് പറ്റില്ല.

രാജുവിന്റെ കാറില്‍ തനിക്ക് ഏറ്റവും ഇഷ്ടം റേഞ്ച് റോവറാണ്. ‘അല്‍പം പൊക്കമൊക്കെയുള്ള നമ്മുടെ വണ്ണമൊക്കെ വെച്ച് വിശാലമായി ഇറങ്ങാനൊക്കെ പറ്റുന്ന വണ്ടി. അതുപോലെ ഇന്ദ്രന്റെ കയ്യില്‍ വോള്‍വോയുടെ ഒരു വണ്ടിയുണ്ട്. നല്ല സുഖമാണ്. പിന്നെ ഇന്ദ്രന്റെ കൂടെ പോകുമ്പോള്‍ എനിക്കൊരു കോണ്‍ഫിഡന്‍സ് കൂടുതലാണ്. അവന്‍ വലിയ സ്പീഡിലൊന്നും പോകില്ല. പക്ഷേ രാജു ഒറ്റ വിടീലാണ്. 20 മിനുട്ടുകൊണ്ട് നെടുമ്പാശേരിയൊക്കെ എത്തും, ലൈറ്റുമൊക്കെയിട്ട്. കാരണം അവന്‍ നേരത്തെ ബോര്‍ഡിങ് പാസ്സൊക്കെ എടുത്തിട്ട് ലേറ്റായിട്ടേ ഇറങ്ങുകയുള്ളൂ. എന്തൊക്കെയാണോ എന്തോ.’

ടൂ വീലറുകളില്‍് സുകുവേട്ടന്‍ വിളിച്ചിട്ട് കയറിയിട്ടില്ല പിന്നല്ലേ ഇവരുടേത്. സുകുമാരന് കുറേക്കാലം ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു എന്നും ‘നീ ഇങ്ങോട്ട് കേറ് നിന്റെ തോന്നലാണ് ഇതില്‍ കയറിയാല്‍ മറിഞ്ഞടിച്ച് വീഴുമെന്ന്. എത്ര പെണ്ണുങ്ങള്‍ പോകുന്നുണ്ട്’ എന്നൊക്കെ അദ്ദേഹം പറയുമായിരുന്നു. സ്വന്തം ഭര്‍ത്താവ് വിളിച്ചിട്ട് പോലും ആ വണ്ടിയില്‍ കയറാന്‍ എനിക്ക് ധൈര്യമുണ്ടായിട്ടില്ല. ഇതിലൊഴിച്ച് വേറെ ഏത് വണ്ടിയില്‍ വേണേല്‍ കയറാമെന്നായിരുന്നു എന്റെ മറുപടി.

ചെറുപ്പത്തില്‍ എനിക്ക് ഇത്ര വണ്ണമൊന്നുമില്ല. അന്നും കയറിയിട്ടില്ല, ഇപ്പോള്‍ തീരെ കയറത്തില്ല. ഞാന്‍ ഇരിക്കുന്ന വശം ഇങ്ങോട്ട് ചരിയുമെന്നൊക്കെ ഞാന്‍ പറയും. ഇന്ദ്രന്‍ എപ്പോഴും പറയും അമ്മേ ഒന്ന് ഇരുന്ന് നോക്ക് എന്ന്. രാജു സുകുവേട്ടനെ പോലെയാണ്. അദ്ദേഹത്തിന് പണ്ടേ വണ്ടികള്‍ വലിയ ക്രേസാണ്. സുകുവേട്ടന്‍ ആദ്യം വാങ്ങിച്ചതില്‍ ഒന്ന് കര്‍ണാടക രജിസ്ട്രേഷന്‍ ബെന്‍സ് ആയിരുന്നു. അത് മദ്രാസില്‍ കൊണ്ടുവന്ന് നമ്പര്‍ മാറ്റി. മാരുതി ഇറങ്ങിയപ്പോള്‍ ഇന്ത്യയിലെ 40ാമത്തെ മാരുതിയായിരുന്നു ഞങ്ങളുടേത്. അതൊക്കെ നല്ല ഓര്‍മയുണ്ട്. അതിന് മുന്‍പ് ഒരു അംബാസിഡര്‍ ഉണ്ടായിരുന്നു. അത് എവിടുന്നെങ്കിലും കിട്ടാന്‍ വഴിയുണ്ടോ എന്ന് അന്വേഷിച്ച് ഇപ്പോള്‍ രാജു നടക്കുന്നുണ്ട്. ഒരു പച്ച അംബാസിഡറായിരുന്നു.

അച്ഛന്‍ ആദ്യം വാങ്ങിച്ച കാര്‍ ഏതാണെന്ന് പലരും ചോദിച്ചെന്നും അത് എവിടെ ആയിരിക്കും അമ്മേ എന്നും രാജു ചോദിക്കാറുണ്ട്. സുകുവേട്ടന്‍ ആദ്യം വാങ്ങിച്ച വണ്ടി ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജിച്ചത് ഞാനാണ്. അത് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞായിരുന്നു ഞങ്ങളുടെ വിവാഹം. ഏതാ പൂജിക്കാന്‍ കൊണ്ടുവന്ന കാറെന്ന് അന്ന് ചിലരൊക്കെ ചോദിച്ചു. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളുടേതാണെന്ന് പറഞ്ഞ് ഒപ്പിച്ച് കാര്‍ പൂജിച്ച് വന്നു.