എനിക്ക് കാൻസറാണെന്നറിഞ്ഞപ്പോഴുള്ള ഹൃദയം പൊട്ടിയുള്ള അമ്മയുടെ കരച്ചിൽ ഇന്നും ഓർമ്മയുണ്ട്- മംമ്ത മോഹൻദാസ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. നടിമാത്രമല്ല മികച്ച ഒരു ഗായിക കൂടിയാണ് നടി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മംമ്ത മാറുകയായിരുന്നു. മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. കരിയറിൽ തിളങ്ങി നിൽക്കവെയാണ് താരത്തിന് ക്യാൻസർ പിടിപെടുന്നത്. 24-ാം വയസിലായിരുന്നു അത്. എന്നാൽ തളരാതെ ക്യാൻസറിനോട് പോരാടി ജീവിതം തിരികെ പിടിക്കുകയായിരുന്നു മംമ്ത. ഇപ്പോൾ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് നടി. തന്റെ അമ്മയെക്കുറിച്ചുള്ള മംമ്തയുടെ വാക്കുകളും ശ്രദ്ധേയമാവുകയാണ്. തന്നെ ഏറ്റവും കൂടുതൽ വിമർശിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് അമ്മയാണെന്നാണ് മംമ്ത പറയുന്നത്.

ക്യൂട്ടാണ് എന്റെ മമ്മി. എന്നെ ഏറ്റവും കൂടുതൽ വിമർശിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് അമ്മയാണ്. എന്റെ ബെസ്റ്റ് ഫ്രണ്ട്. ഗംഗയുടേയും മോഹന്റേയും മകളാണ് എന്നതാണ് എന്റെ വലിയ വിലാസം. ഏതുകാര്യത്തിലും അമ്മയുടെ അനുവാദം കിട്ടാൻ പ്രയാസമാണ്.
ഫോട്ടോയിൽ കാണുന്ന ചിരി സുന്ദരമാണ്. പക്ഷെ അമ്മയുടെ റോളിൽ ആൾ ഹിറ്റ്‌ലറാണ്. സ്കൂളിൽ പഠിക്കുമ്പോൾ മാർക്കു കുറയുമോ എന്നോർത്ത് പേടിച്ച് എനിക്ക് പനി വന്നിട്ടുണ്ട്. എല്ലാ പെൺകുട്ടികളേയും പോലെ ടീനേജ് കാലത്ത് അമ്മയായിരുന്നു തന്റെ ഏറ്റവും വലിയ ശത്രു. പക്ഷെ അന്നത്തെ വിഡ്ഢിത്തത്തെക്കുറിച്ച് ഓർത്ത് പിന്നെ ഒരുപാട് സങ്കടം തോന്നി

ക്യാൻസർ ആണെന്ന് അറിഞ്ഞ നിമിഷത്തിൽ അമ്മയുടെ കരച്ചിൽ ഇന്നും ഓർമ്മയുണ്ട്. ഹൃദയം പൊട്ടിയുള്ള കരച്ചിലായിരുന്നു. അമ്മയെ സമാധാനിപ്പിക്കാൻ ഞാൻ പറഞ്ഞു, നമുക്ക് നോക്കാം ശരിയാകും എല്ലാം. പിന്നെ അങ്ങോട്ട് ഇന്നും ഞാൻ അമ്മയേയും അച്ഛേയും ആശ്വസിപ്പിക്കുകയാണ്. എന്റെ എനർജിയാണ് അവരുടെ കരുത്ത്. ഞാൻ തളർന്നാൽ വീടു മുഴുവൻ ഇരുട്ടിലായി പോവും

മഹേഷും മാരുതിയും എന്ന സിനിമയുടെ ചിത്രീകരണം നടക്കവെയാണ് ശരീരത്തിലെ വെള്ള കുത്തുകൾ കാണുന്നത്. പിന്നീടത് വലുതായി കഴുത്തിലേക്കും, മുഖത്തേക്കും കൈപ്പത്തിയിലേക്കും പടർന്നു. ഇടക്ക് മരുന്നുകൾ മാറ്റി നോക്കി. എന്നാൽ ഇന്റേണൽ ഇൻഫ്ളമേഷൻ ഉണ്ടായി. ശ്വാസകോശത്തിന് കുഴപ്പങ്ങൾ ഉണ്ടായത് നിയന്ത്രിച്ചു വന്നപ്പോഴേക്കും നിറവ്യത്യസം വലുതായി വരാൻ തുടങ്ങി. ക്യാൻസറിനെ കരുത്തോടെ നേരിട്ട തനിക്ക് ഈ അവസ്ഥ വന്നപ്പോൾ അതിന് സാധിച്ചില്ല.