ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി, അനുനയിപ്പിക്കാൻ കാമുകിയെ സ്ഥലത്തെത്തിച്ച് പോലീസ്

പത്തനംതിട്ട: 110 കെവി ട്രാൻസ്മിഷൻ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. അടൂരിൽ ദിവസമായിരുന്നു സംഭവം. കോട്ടമുകൾ സ്വദേശി രതീഷ് ആണ് കുപ്പിയിൽ പെട്രോളുമായി ടവറിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. രാത്രി ഒൻപതരയോടെയായിരുന്നു യുവാവിന്റെ കടുംകൈ.

താൻ സ്‌നേഹിക്കുന്ന പെൺകുട്ടിയെ സ്ഥലത്തെത്തിച്ചാൽ മാത്രമേ താഴെയിറങ്ങുകയുള്ളൂവെന്ന് ഇയാൾ വാശിപിടിച്ചു. ഒടുവിൽ പൊലീസ് പുലർച്ചെയോടെ പെൺകുട്ടിയെ സ്ഥലത്തെത്തിച്ചു. ഇതോടെ യുവാവ് താഴെയിറങ്ങി. യുവാവിനെതിരെ പോലീസ് കേസുടുത്തോയെന്ന് വ്യക്തമല്ല.

അതേസമയം, തിരുവല്ലയിൽ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണ്‍മാനില്ല. സ്‌കൂളിലേക്കു പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടുകാര്‍ തിരുവല്ല പൊലീസില്‍ പരാതി നല്‍കി. കാണാതാകുമ്പോള്‍ സ്‌കൂള്‍ യൂണിഫോമാണ് ധരിച്ചിരുന്നത്. ബാഗും കൈയില്‍ കരുതിയിട്ടുണ്ട്. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം തുടങ്ങി.

പരീക്ഷയ്ക്കായി സ്കൂളിലേക്കുപോയ കുട്ടി വൈകീട്ട് ഏറെ വൈകിയും വീട്ടിൽ എത്താത്തതിനെ തുടർന്നാണ് പോലീസിൽ പരാതിനൽകിയത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൊലീസില്‍ ബന്ധപ്പെടുക: ബന്ധപ്പെടേണ്ട നമ്പര്‍: 8078800660, 9207408732 , 9847 720812.