സീന്‍ ഭംഗിയായിരുന്നുവെങ്കിലും മോഹന്‍ലാലെടുത്തത് നല്ല റിസ്‌ക്കായിരുന്നു, പക്ഷേ ലാല്‍ വഴക്കു കേട്ടു, മണിയന്‍പിള്ള രാജു പറയുന്നു

സിനിമ ചിത്രീകരണത്തിനിടെ നടന്‍ മോഹന്‍ലാലിന് വഴക്ക് കേള്‍ക്കേണ്ടി വന്ന സംഭവം പങ്കുവെച്ചിരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു. സൂപ്പര്‍ഹിറ്റ് ചിത്രമായ സ്ഫടികത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവമാണ് അദ്ദേഹം വിവരിച്ചിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായക കഥാപാത്രത്തിന്റെ സുഹൃത്തിന്റെ വേഷമായിരുന്നു മണിയന്‍പിള്ള രാജു അവതരിപ്പിച്ചത്.

മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍ ഇങ്ങനെ, ചങ്ങനാശേരി മാര്‍ക്കറ്റില്‍ മോഹന്‍ലാല്‍ ജീപ്പ് ഓടിച്ചു വരുന്ന ഒരു സീനുണ്ട്. ഇടയ്ക്ക് മോഹന്‍ലാല്‍ ജീപ്പില്‍ നിന്ന് ചാടുന്നതും പൊലീസുകാരനേയും കൊണ്ട് ജീപ്പ് വെള്ളത്തില്‍ പോയി വീഴുന്നതുമാണ് സീന്‍. അതിനുള്ള എല്ലാ സജ്ജീകരണങ്ങള്‍ സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍ ചെയ്തിരുന്നു. വീഴുമ്പോള്‍ മോഹന്‍ലാലിന് ഒന്നും സംഭവിക്കാതിരിക്കാന്‍ വൈക്കോലും മറ്റും ഇട്ടിരുന്നു.

ഈ രംഗത്തിന് വേണ്ടി പവറുള്ള പെട്രോള്‍ ജീപ്പായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ കൊണ്ടുവന്നതാകട്ടെ ഡീസല്‍ ജീപ്പും. അങ്ങനെ ചിത്രീകരണം തുടങ്ങി. ആക്ഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ മോഹന്‍ലാല്‍ ചാടണം. എന്നാല്‍ പറഞ്ഞ സമയത്ത് മോഹന്‍ലാല്‍ ചാടിയില്ല. ജീപ്പ് ഉയരത്തില്‍ പൊങ്ങിയ ശേഷമാണ് മോഹന്‍ലാല്‍ ചാടിയത്. സീന്‍ ഭംഗിയായിരുന്നുവെങ്കിലും മോഹന്‍ലാലെടുത്തത് നല്ല റിസ്‌ക്കായിരുന്നു. ഇതിന് പിന്നാലെയാണ് ത്യാഗരാജന്‍ മാസ്റ്റര്‍ മോഹന്‍ലാലിനെ വഴക്കുപറഞ്ഞത്.

നിന്നെ പോലെയുള്ളവരുടെ ജീവന്‍ പോയിരുന്നെങ്കില്‍ താന്‍ എന്തുചെയ്യുമായിരുന്നുവെന്നാണ് അദ്ദേഹം ചോദിച്ചത്. ഫൈറ്റേഴ്‌സ് പോലും ഇത്രയും റിസ്‌ക്കെടുക്കില്ല. ജീപ്പിന്റെ ടയര്‍ പാലത്തില്‍ കയറുമ്പോള്‍ ചാടണമെന്ന് പറഞ്ഞിരുന്നില്ലേ? എന്നും ത്യാഗരാജന്‍ മാസ്റ്റര്‍ ചോദിച്ചു.