അര്‍ജന്‍റീനയുടെ ആദ്യ അങ്കത്തിന് മുൻപ് സന്തോഷ വാര്‍ത്തയുമായി മെസി

ദോഹ. എവിടെയും മെസിയാണ് ചർച്ച. എവിടെയും മെസിയുടെ കട്ട് ഔട്ടുകളാണ്. ലോകകപ്പ് ഫുട്ബോളില്‍ ചൊവ്വാഴ്ച സൗദി അറേബ്യക്കെതിരെ ആദ്യ മത്സരത്തിനിറങ്ങുന്ന അര്‍ജന്‍റീന ടീമിനും ആരാധകര്‍ക്കും സന്തോഷവാര്‍ത്തയുമായി ക്യാപ്റ്റന്‍ ലിയോണല്‍ മെസി എത്തി.

തന്‍റെ പരിക്കിനെക്കുറിച്ചും ഫിറ്റ്നെസിനെക്കുറിച്ചും പ്രചരിച്ച വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മത്സരത്തലേന്ന് അറിയിച്ചിരിക്കുകയാണ് മെസ്സി.
വാര്‍ത്താ സമ്മേളനത്തിലാണ് മെസ്സി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വാർത്തകളിൽ പറയുന്നപോലെ ഒരു പ്രശ്നവും എനിക്കില്ല. ഞാന്‍ പരിശീലനത്തില്‍ പങ്കെടുത്തില്ലെന്നും ഒറ്റക്ക് പരിശീലനം നടത്തിയെന്നുമുള്ള വാര്‍ത്തകളും അഭ്യൂഹങ്ങളുമൊക്കെ ഞാൻ കണ്ടു. മുന്‍കരുതലെന്ന നിലക്ക് സാധാരണഗതിയില്‍ എടുക്കുന്ന നടപടികള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ.

‘ഈ ലോകകപ്പ് വളരെ സ്പെഷലാണ്. ഇതെന്‍റെ അവസാന ലോകകപ്പാകാനാണ് സാധ്യത. എന്‍റെ അല്ല ഞങ്ങളുടെ സ്വപ്നസാക്ഷാത്കാര ത്തിനുള്ള അവസാന അവസരം. ഞങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ലഭിക്കുന്ന അവസരം’ മെസി പറഞ്ഞു. ഗ്രൂപ്പ് സിയില്‍ 22ന് ചൊവ്വാഴ്ച സൗദി അറേബ്യക്കെതിരെ ആണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം. 26ന് മെക്സിക്കോയെയും ഡിസംബര്‍ ഒന്നിന് പോളണ്ടിനെയും അര്‍ജന്‍റീന നേരിടുകയാണ്.