പണ്ടാര അടുപ്പിൽ തീ പകർന്നു, ആറ്റുകാൽ അമ്മയുടെ അനുഗ്രഹംതേടി ഭക്തസഹസ്രം

മന്ത്രങ്ങളും ദേവീസ്തുതികളും നിറഞ്ഞ അന്തരീക്ഷത്തിൽ ആറ്റുകാൽ അമ്മയുടെ അനുഗ്രഹംതേടി ഭക്തസഹസ്രം ആത്മസമർപ്പണത്തിൻറെ പൊങ്കാലയർപ്പിക്കുന്നു. അനന്തപുരിയിൽ കണ്ണെത്താദൂരത്തോളം പൊങ്കാലക്കലങ്ങൾ നിറഞ്ഞു. പത്തരയ്ക്ക് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിൽ തീ പകർന്നതോടെ നഗരം മുഴുവൻ നിരന്ന അടുപ്പുകളിൽ പൊങ്കാല സമർപ്പണത്തിന് തുടക്കമായി.

ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പൊങ്കാല നിവേദ്യം. രണ്ടുവർഷത്തിനുശേഷം നിയന്ത്രണങ്ങളില്ലാതെ നടക്കുന്നതിനാൽ പൊങ്കാലക്കെത്തിയ ഭക്തരുടെ എണ്ണത്തിലും റെക്കോർഡ് വർധന കണക്കാക്കുന്നു. കനത്ത ചൂട് കണക്കിലെടുത്ത് നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.